X

ജനവിധിയില്‍ മായം അനുവദിക്കരുത്


നിര്‍ണായകമായ ആ ജനവിധി പുറത്തുവരുന്ന ദിനം ഇന്നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകുകയും വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശ്ശീല വീണതുമുതല്‍ എല്ലാ കണ്ണുകളും നീളുന്നത് 90 കോടി ജനത എങ്ങനെ ചിന്തിച്ചുവെന്നതിലേക്കാണ്. ഏഴു പതിറ്റാണ്ടത്തെ ഇന്ത്യന്‍തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന പതിനേഴാമത് ലോക്‌സഭാതെരഞ്ഞെടുപ്പ് അറുവഷളന്‍ രാഷ്ട്രീയപ്രചാരണത്തിനാണ് സാക്ഷ്യംവഹിച്ചതെന്ന് പറയാതെവയ്യ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും തന്നെയാണ് ഇതിന് ഒന്നാം നമ്പര്‍ ഉത്തരവാദികളെന്ന് ഏത് വ്യക്തിക്കും കണ്ണടച്ച് പറയാന്‍ കഴിയും. അതേസമയം മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനാണ്. കഴിഞ്ഞ ഒന്നര മാസത്തെ കമ്മീഷന്റെ നടപടികളിലും തീരുമാനങ്ങളിലുമെല്ലാം നിഴലിക്കുന്നത് പച്ചയായ ഭരണകക്ഷി പക്ഷപാതമാണെന്നത് രാജ്യത്തിന്റെ ഭാവിയെതന്നെ അപായ ഭീഷണിയിലാഴ്ത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും മുമ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. ചെയ്ത വോട്ടുകള്‍ വോട്ടര്‍ ഉദ്ദേശിച്ച ചിഹ്നത്തിലല്ല രേഖപ്പെടുത്തപ്പെട്ടതെന്ന ആരോപണം ഏറെക്കാലമായി പലയിടത്തുനിന്നും ഉയര്‍ന്നതാണ്. ഇതിനു പരിഹാരമായി പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷത്തെ മിക്ക കക്ഷികളും ആവശ്യമുന്നയിച്ചതുമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായി തിരസ്‌കരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതാ രേഖപ്പെടുത്തിയ വോട്ട് രേഖപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പഴയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന അതേ വോട്ടുകളാണ് വിവിപാറ്റ് യന്ത്രത്തിലേതെന്നതിനെക്കുറിച്ച് പലവിധ ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ സമീപിച്ച് വിവിപാറ്റ് യന്ത്രങ്ങള്‍ 50 ശതമാനം എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ പക്ഷേ കമ്മീഷന്‍ കൂട്ടാക്കിയില്ല. സുപ്രീംകോടതിയും വിഷയം കമ്മീഷന്റെ വിവേചനത്തിന് വിടുകയാണ് ചെയ്തത്. എന്നാല്‍ കമ്മീഷന്‍ സമ്മതിച്ചതുപ്രകാരം ലോക്‌സഭാമണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ ബൂത്തിലെയും ഒരു വിവിപാറ്റ് യന്ത്രം വീതം എണ്ണണം. എന്നാല്‍ ഇതിന്മേലും കമ്മീഷന്‍ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം കമ്മീഷന്‍ അംഗങ്ങളെ സന്ദര്‍ശിച്ച 22 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയം പരിശോധിക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയതെങ്കിലും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞതിനുശേഷമേ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകള്‍ പരിശോധിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് കമ്മീഷന്‍ പറയുന്ന കാരണം വിചിത്രമാണ്. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ മൂന്നുദിവസം കഴിഞ്ഞു മാത്രമേ ഫലം പ്രഖ്യാപിക്കാനാകൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എത്ര മണിക്കൂറാണ് ഫലം വൈകുന്നത് എന്നതിനേക്കാള്‍ ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യതയാണ് തങ്ങളുടെമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ പോയി? ഇതിനെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടത്. അവിടെ കാണുന്നത് പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും താളത്തിനൊത്ത് തുള്ളുന്ന ഒരു നാറിയ സംവിധാനത്തെയാണ്. ഇതാണോ ഇന്ത്യ പോലുള്ള അതിവിപുലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് രാജ്യവും ലോകവും പ്രതീക്ഷിക്കേണ്ടത്. തീര്‍ച്ചയായും അല്ലതന്നെ. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കമ്മീഷനെയാണ് അംഗം അശോക് ലവാസയുടെ വിയോജനങ്ങളിലൂടെ കാണാനാകുന്നത്. മോദിയുടെ ഇച്ഛക്ക് തുള്ളുന്ന സംവിധാനമാകരുത് കമ്മീഷനെന്ന് സൂചിപ്പിക്കുകയാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറേശിയെ പോലുള്ളവര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ പരസ്യമായി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെയും പ്രതിപക്ഷം ചോദ്യം ചെയ്‌തെങ്കിലും അതിനെയും വില കുറഞ്ഞ ആരോപണമായാണ് കമ്മീഷന്‍ കണ്ടത്. ബീഹാര്‍, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള ഈ ഏര്‍പ്പാട് എന്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചവയെപോലെ അത്രതന്നെ സുരക്ഷയുള്ള സംവിധാനത്തിലാണ് സൂക്ഷിക്കേണ്ടതെന്നതാണ് ചട്ടമെന്ന് വൈ.എസ് ഖുറേഷി പറയുന്നു. മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പോലും പരസ്യമായി പ്രതികരിക്കാന്‍ സന്നദ്ധമായത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ സര്‍വവിധ ഉപായങ്ങളും പ്രയോഗിക്കാന്‍ മോദിയെപോലുള്ള വ്യക്തിത്വങ്ങള്‍ തയ്യാറായേക്കുമെന്ന് ഇത:പര്യന്തമുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും രീതികള്‍തന്നെ ധാരാളം. ഇനിയുള്ള ഓരോനിമിഷവും രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച് അത്യമൂല്യമാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെയും പ്രതിപക്ഷ കൗണ്ടിംഗ്ഏജന്റുമാരുടെയും സാന്നിധ്യം തടസ്സപ്പെടുത്താനും ജനവിധി ഏതുവിധേനയും തങ്ങള്‍ക്കനുകൂലമായി രേഖപ്പെടുത്തപ്പെടാനും ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഭരണകക്ഷിക്കാരുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഭരണമുന്നണിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ വിശേഷിച്ചും. നിതാന്തജാഗ്രത മാത്രമാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍ ഇന്ന് പുറത്തുവരുന്നത് അട്ടിമറിക്കപ്പെട്ട ജനവിധി മാത്രമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആധുനിക ലോകം തള്ളിപ്പറഞ്ഞ ഹിറ്റ്‌ലറിയന്‍ നാസിസം തന്നെയായിരിക്കും.

web desk 1: