X

മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമ്മൂസ നിര്യാതനായി

പഴയ കാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞിമ്മൂസ (90) പുലര്‍ച്ചേ നിര്യാതനായി. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം.

1970 മുതല്‍ നിറഞ്ഞു നിന്ന ‘കതിര്‍ കത്തും റസൂലിന്റെ ‘ , ‘യാ ഇലാഹീ’, ‘ഖോജരാജാവേ’ , ‘ദറജപ്പൂ ‘ തുടങ്ങി നൂറുകണക്കിന് പാട്ടുകളിലൂടെ പ്രശസ്തനായി.ആകാശവാണിയില്‍ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. സ്വന്തമായി പാട്ടുകള്‍ എഴുതുകയും ഈണം നല്‍കുകയും ചെയ്തു. തലശ്ശേരിയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ പ്രശസ്ത സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്റരുടെ പിന്തുണയോടെ ഗാന രംഗത്ത് സജീവമായി.

https://gaana.com/artist/m-kunjimoosa

നേരത്തേ തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീത സഭ തുടങ്ങിയവയുടെ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ പ്രശസ്ത ഗായകനായി നിറഞ്ഞു നില്‍ക്കേ ബഹറൈനിലേക്ക് പോയി. അവിടെ ദീര്‍ഘകാലം പ്രവാസിയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ”പാട്ടും ചുമന്നൊരാള്‍” എന്ന ജീവചരിത്രകൃതി ഇദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. യുവഗായകന്‍ താജുദ്ദീന്‍ വടകര അടക്കം 8 മക്കളുണ്ട്. മുന്‍കാല ഗസല്‍ ഗായകന്‍ പരേതനായ എം.എ.ഖാദര്‍ സഹോദരനാണ്. ഖബറടക്കം വൈകുന്നേരം വടകരയില്‍.

chandrika: