X
    Categories: keralaNews

തിരുമ്മുചികിത്സക്കെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍

മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്- ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുടയത്തൂരില്‍ വാടകവീട്ടില്‍ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടിലാണു മഹേഷ് മരിച്ചത്.

പുലര്‍ച്ചെ നാലോടെയായിരുന്നു മരണം. ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. വൈദ്യര്‍ തന്നെയാണു മരണവിവരം പൊലീസില്‍ അറിയിച്ചത്. മഹേഷ് 4 മാസം മുമ്പ് വീടിനു സമീപം വീണിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

കാഞ്ഞാര്‍ പൊലീസ് വൈദ്യന്റെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു കാഞ്ഞാര്‍ പൊലീസ് പറഞ്ഞു. കാഞ്ഞാര്‍ എസ്‌ഐ കെ.ആര്‍.ശിവപ്രസാദ്, എഎസ്ഐ കെ.എച്ച്.ഉബൈസ്, സിവില്‍ പൊലീസ് ഓഫിസര്‍ ടി.എസ്.സെല്‍മ എന്നിവര്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: