X
    Categories: indiaNews

‘ഉചിതമായ തീരുമാനമെടുക്കൂ, അല്ലെങ്കില്‍ ഖേദിക്കേണ്ടി വരും’; യു.പിയിലെ വോട്ടര്‍മാരോട് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം ഖേദിക്കേണ്ടി വരുമെന്ന് യു.പിയിലെ വോട്ടര്‍മാരോട് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഇപ്പോഴുള്ള ദുരിതത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത ജനങ്ങളാണെന്നും അവര്‍ അമേത്തിയില്‍ പറഞ്ഞു.

‘ഇത് നിങ്ങളുടെ വികസനത്തിനായുള്ള സമയമാണ്. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം ഖേദിക്കേണ്ടി വരും. റോഡുകളിലെ കന്നുകാലി ശല്യം തനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രിയങ്ക വിമര്‍ശിച്ചു. യുക്രെനിലെ യുദ്ധ സാഹചര്യവും യു.എസ് പ്രസിഡന്റിന്റെ ചുമയും അദ്ദേഹത്തിനറിയാം. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മോദിക്ക് അറിയില്ല- അവര്‍ പരിഹസിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം മോദി എന്താണ് ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു. നെഹ്‌റു കുടുംബത്തോട് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് അമേത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട്ടിലും അമേത്തിയിലും മല്‍സരിച്ച രാഹുല്‍ ഗാന്ധി അമേത്തിയില്‍ പരാജയപ്പെട്ടിരുന്നു.

രാഹുലിനെതിരെ മത്സരിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ അട്ടിമറി ജയം നേടിയത്. 2004 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ 40000ത്തില്‍ പരം വോട്ടുകള്‍ക്കാണ് സ്മൃതി വിജയിച്ചത്. വയനാട്ടില്‍ നിന്നുള്ള രണ്ടാം സീറ്റില്‍ നിന്നാണ് രാഹുല്‍ ലോക്‌സഭയിലെത്തിയത്. അമേത്തിയില്‍ പരാജയപ്പെട്ട രണ്ടാമത്തെ നെഹ്‌റു കുടുംബാംഗമാണ് രാഹുല്‍.
അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധി ഇവിടെ നിന്ന് പരാജയപ്പെട്ടിരുന്നു. ബി.എല്‍.ഡിയുടെ രവീന്ദ്ര പ്രതാപ് സിംഗിനോടായിരുന്നു സഞ്ജയ് പരാജയപ്പെട്ടത്. തുടര്‍ന്ന് 1980ല്‍ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു.

web desk 3: