X

‘തന്നെ കൊന്നാല്‍ ഈ തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന് അമിത് ഷാ കരുതുന്നുണ്ടോ’? – മമത ബാനര്‍ജി

കൊല്‍ക്കത്ത: ബങ്കുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോട് പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു.

‘ആരെയൊക്കെ തുറുങ്കിലടയ്ക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും തീരുമാനിക്കുന്ന ആളാണോ രാജ്യത്തെ ആഭ്യന്തരമന്ത്രി? തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കുന്നത് ആരാണ്? അമിത് ഷാ അല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയാണ് അമിത് ഷായുടെ ജോലി’, മമത പറഞ്ഞു.

രാജ്യത്തിന്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊല്‍ക്കത്തയില്‍ ഇരുന്നു ടി.എം.സി നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും മമത പറഞ്ഞു

‘അവര്‍ക്ക് എന്താണ് വേണ്ടത്? എന്നെ കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നെ കൊന്നുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ കരുതുന്നുണ്ടോ?’, മമത പറഞ്ഞു.

തനിക്ക് നേരെ ആക്രമണം നടന്നെന്ന മമതയുടെ വാദം തെറ്റാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമര്‍ശിച്ചു.

‘അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്? അദ്ദേഹം ഇ.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,’ മമത ചോദിച്ചു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

web desk 3: