X
    Categories: MoreViews

വിവാദ പരാമര്‍ശം; ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചില്ല

 

കൊച്ചി: അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശമുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച വായിക്കാതെ ഒഴിവാക്കി. പുതുതായി നിയമിതനായ അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ മാര്‍ ജേക്കബ് പരിചയപ്പെടുത്തുന്നതും സമാധാനത്തിനും പ്രാര്‍ഥനക്കും അഭ്യര്‍ഥിക്കുന്നതുമായിരുന്നു മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം. ഇതൊടൊപ്പമുണ്ടായിരുന്ന മാനത്തോടത്തിന്റെ ഇടയലേഖനം മാത്രമാണ് ചില പള്ളികളില്‍ വായിച്ചത്. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളി, സെയ്ന്റ് മേരീസ് ബസിലിക്ക, മഞ്ഞുമ്മല്‍ കര്‍മ്മലമാതാ പള്ളി എന്നിവിടങ്ങളില്‍ രണ്ടു ഇടയലേഖനങ്ങളും വായിച്ചു. പ്രശ്‌നപരിഹാരത്തിന് സഹകരണവും പ്രാര്‍ഥനകളും ചോദിച്ചുള്ളതായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ ലേഖനം.
അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ ഇനി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കും നിര്‍വ്വഹിക്കുക എന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ആലോചന ചോദിക്കുകയും തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുമെന്ന ആലഞ്ചേരിയുടെ ഇടയലേഖനത്തിലെ വരികള്‍ വിവാദമായിരുന്നു. എന്നാല്‍ ആര്‍ച്ച്ബിഷപ്പിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ലന്നാണ് ഇടയലേഖനം വായിക്കാത്ത പള്ളികളിലെ വികാരിമാര്‍ പറയുന്നത്. അതിരൂപതയില്‍ നിന്ന് ഇറക്കുന്ന സര്‍ക്കുലറുകളില്‍ തുടക്കത്തിലോ അവസാനിക്കുന്നയിടത്തോ കുര്‍ബാന മധ്യേ വായിക്കണമെന്ന് രേഖപ്പെടുത്താറുണ്ട്. ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ലെന്ന് വൈദികര്‍ പറഞ്ഞു.

chandrika: