X
    Categories: indiaNews

സഹോദരരുടെ മക്കള്‍ തമ്മില്‍ വിവാഹം നടത്തുന്നത് നിയമവിരുദ്ധം: കോടതി

ചണ്ഡിഗഡ്: സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കോടതിയില്‍ 21കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി.

തട്ടിക്കൊണ്ടു പോകല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലുധിയാന ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 18ന് റജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവാവ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ഇരുവരുടെയും പിതാക്കള്‍ സഹോദരങ്ങളാണെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

നേരത്തെ ഹര്‍ജി പരിഗണിച്ച വേളയില്‍ ഇരുവരും ഒരുമിച്ചു കഴിയുകയാണ് എന്നാണ് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ ഹര്‍ജി തള്ളിയ കോടതി, ഇരുവര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നു അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്കു മാറ്റി.

 

Test User: