X

മാധ്യമ വിരുദ്ധ പരാമര്‍ശം; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

 

വാഷിംഗ്ടണ്‍: മാധ്യമ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്ന പ്രസ്താവനയാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പ്രസ്താവന മാധ്യമങ്ങള്‍ക്കെതിരായ അക്രമം കൂടാന്‍ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷനും ട്രംപിന്റെ നിലപാടിനെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. മകള്‍ ഇവാന്‍ക ട്രംപും പിതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതിനിടെ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്കകത്തും പ്രതിഷേധം ശക്തമായി പത്രപ്രവര്‍ത്തകരെ ഭീകരന്മാരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്യാജം, വ്യാജം, വെറുപ്പുളവാക്കുന്ന വാര്‍ത്ത എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പെന്‍സില്‍വാനിയയില്‍ വെച്ചാണ് മാധ്യമപ്രര്‍ത്തര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ രാജ്ഞിയെ 15 മിനിറ്റിലേറെ കാത്തുനിര്‍ത്തിയെന്ന വാര്‍ത്തകളെയാണ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചത്.
രാജ്ഞിക്കൊപ്പം ഒരു ചായ സത്കാരത്തിനാണ് ക്ഷണം ലഭിച്ചത്. പറഞ്ഞതിലും 15 മിനിറ്റ് മുമ്പ് സ്ഥലത്തെത്തുകയും ചെയ്തു. ഹെലികോപ്ടറില്‍ വന്നിറങ്ങിയ ശേഷം കിംഗ് ആന്റ് ക്യൂന്‍സ് ഗാര്‍ഡുമാര്‍ക്കൊപ്പം 15 മിനിറ്റ് നില്‍ക്കുകയും ചെയ്തു. 15മിനിറ്റ് കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇത് ഒരു മണിക്കൂറോളം നീണ്ടു പോകുകയും ചെയ്തു. എന്നാല്‍ വ്യാജ വാര്‍ത്തക്കാര്‍ ട്രംപ് 15മിനിറ്റ് വൈകിയെത്തി എന്ന് വാര്‍ത്ത നല്‍കുകയും ചെയ്തു. 15 മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിട്ട് പ്രസിഡന്റ് കൂടുതല്‍ സമയം എടുത്തെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. അവര്‍ക്ക് എന്ത് വ്യാജ വാര്‍ത്തയും സൃഷ്ടിക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കൂടിക്കാഴ്ച മനോഹരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: