X

മെഡിക്കല്‍ എന്‍ട്രന്‍സ് അലോട്ട്‌മെന്റിന്റെ പേരിലുള്ള കൊളള അനുവദിക്കില്ല: എം.എസ്.എഫ്

കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അലോട്ട്‌മെന്റിന്റെ പേരില്‍ പണമീടാക്കുന്ന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ്. പ്രവേശന പരീക്ഷാ കാര്യാലയം അലോട്ട്‌മെന്റിന്റെ പേരില്‍ നടത്തുന്ന കൊള്ളക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം മുതല്‍ നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലേക്കും കല്‍പ്പിത സര്‍വ്വകലാശാലയിലേക്കും വിദ്യാര്‍ത്ഥികളെ അലോട്ട് ചെയ്യുന്നത്. യാതൊരു പരീക്ഷാ ചിലവും വഹിക്കാതെയാണ് 800 രൂപ അലോട്ട്‌മെന്റിന്റെ പേരില്‍ സംസ്ഥാനം പിടിച്ചുപറിക്കുന്നത്. പ്രവേശന പരീക്ഷ നടത്തുന്ന എഞ്ചിനീയറിംഗ്, ആര്‍കിടെക്ചര്‍ പ്രവേശന പരീക്ഷ എഴുതുന്നവരില്‍ നിന്നും 800 രൂപയാണ് ഈ ടാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 1,26,186 പേരാണ് പ്രവേശന പരീക്ഷ എഴുതിയത്.
ഈ ഇനത്തില്‍തന്നെ ഒരു പരീക്ഷാ ചിലവുമില്ലാതെ 10 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കൊള്ളയടിക്കുന്നത്.നീറ്റ് പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇക്ക് 1400 രൂപയ്ക്ക് പുറമേയുള്ള ഈ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാണ് ആയതിനാല്‍ ഈ നടപടി അടിയന്തിരമായി പിന്‍വലിച്ച് ഫീസ് അടച്ചവര്‍ക്ക് തിരികെ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് എം.എസ്.എഫ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.
നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അനുവദിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീമും സംബന്ധിച്ചു.

chandrika: