X

വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം; സമരം നിര്‍ത്തി; കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച ഹര്‍ഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി സമരപന്തലിലെത്തി ഹര്‍ഷിനയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ഒരിക്കല്‍ കൂടി ആരോഗ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുകയാണെന്ന് ഹര്‍ഷിന.

കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്നതില്‍ സംശയമില്ല. കേസ് പിന്‍വലിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹര്‍ഷിന. അതേസമയം, ഹര്‍ഷിനയുടെ ആവശ്യം ന്യായമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹര്‍ഷിനയുടെ വാക്കുകളില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്തുമെന്നും അറിയിച്ചു. കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്നും 2012ലും 2016ലും ശസ്ത്രക്രിയ നടത്തിയ താമരശ്ശേരി ഗവ. ആശുപത്രിയില്‍ ഇന്‍സ്ട്രുമെന്റ് റജിസ്റ്ററില്ലാത്തതിനാല്‍ എവിടെ നിന്നുള്ളതാണെന്നു കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, ഇതേ വലുപ്പത്തിലുള്ള കത്രിക താമരശ്ശേരി ഗവ. ആശുപത്രിയില്‍ അന്ന് ഉപയോഗിച്ചിരുന്നില്ലെന്നു ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. 2012 നവംബര്‍ 23, 2016 മാര്‍ച്ച് 15 തീയതികളില്‍ താമരശ്ശേരി ഗവ. ആശുപത്രിയില്‍ ഹര്‍ഷിനക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നാമത്തെ പ്രസവത്തിനും താമരശ്ശേരി ഗവ. ആശുപത്രിയിലെത്തിയെങ്കിലും അവിടെ നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വന്നത്.

 

webdesk14: