X

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമത്തിന് ഇനി എത്രകാലം?

ആള്‍ക്കൂട്ട അക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നാളുകളേറെയായി. ഒരു വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കരടു നിയമമുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കരട് ഇനിയും തയാറായിട്ടില്ല. നടപ്പു സമ്മേളനത്തില്‍ നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപ്പുസമ്മേളനത്തില്‍ കരട് നിയമം തയാറാക്കി അവതരിപ്പിക്കാനാകില്ലെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ആള്‍ക്കൂട്ട കൊലയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് കരട് നിയമം രൂപീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മിക്കവയും ആസൂത്രിതവും സംഘടിതവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങളെക്കാള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യുന്നവയാണ് മിക്കവയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അനുദിനം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 30 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മിക്കവയും ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണങ്ങളുണ്ടായില്ല. ഒരു ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനസ്വഭാവത്തിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെന്ന്് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്ന ഇരക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭിന്നമാകുമെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് പശുവിന്റെ പേരിലാണ്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് മറ്റൊരു സമാനത. പശുക്കടത്ത് മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവര്‍ എന്ന ആരോപണവും കൊല്ലപ്പെടുന്നവര്‍ക്ക് നേരെ ഉയരുന്നു.
അപരിചിതമായി സ്ഥലത്ത് എത്തപ്പെടുന്നവര്‍, വഴി ചോദിക്കുന്നവര്‍, കറുത്ത നിറമുള്ളവര്‍, പ്രത്യേക വേഷം ധരിച്ചവര്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പൊലീസുകാര്‍ നോക്കുകുത്തിയായി കൊലപാതകത്തിന് സാക്ഷി നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എണ്ണബലം പൊലീസിനില്ലെന്ന ന്യായമാണ് ഇതിന് ഉന്നയിക്കപ്പെടുന്നത്. ചിലപ്പോഴെങ്കിലും പൊലീസുകാരും കൊലപാതകികള്‍ക്കൊപ്പം കൂടുന്നുവെന്ന ആക്ഷേവുമുണ്ട്. ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം ഇവിടെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഒമ്പത് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലപാതക സമയത്ത് പൊലീസിന്റെ സാന്നിധ്യം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. ത്രിപുരയിലും പൊലീസ് നോക്കിനില്‍ക്കേയാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തിലായിരുന്നു മിക്ക കൊലപാതകങ്ങളും.
അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആള്‍ക്കൂട്ട വിചാരണയും നിഷ്ഠൂരമര്‍ദ്ദനവും നിത്യസംഭവമാകുന്നു. കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്ന നൂറ് കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ കഥകള്‍ ആരുമറിയുന്നില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി പൊലീസിന് കൈമാറുന്ന സാധാരണ മനുഷ്യര്‍ ചിലപ്പോള്‍ ജയിലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടിയും വരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ ഭീതിയില്‍ നിലനിര്‍ത്തുകയെന്ന ഗൂഢ അജണ്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ട്. ഫാസിസം കരാളമായി ഗ്രസിക്കുന്നതിന് മുമ്പ് ഇറ്റലിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൂചകങ്ങളാണെങ്കില്‍ അത്യധികം ഭയാശങ്കകളോടെ മാത്രമേ ഇന്നത്തെ ഇന്ത്യയെ നോക്കി കാണാന്‍ കഴിയൂ.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് ദളിതനായ അമ്പത്തെട്ട്് വയസ്സുള്ള ഹീരാലാല്‍ ബന്‍ച്ഛഡയാണ്. മയിലിനെ കടത്തിയെന്ന പേരിലാണ് മധ്യപ്രദേശിലെ നീമച് ജില്ലയില്‍ ആള്‍കൂട്ടം ഹീരാലാലിനെ കൊലപെടുത്തിയത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിദമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ദുസ്ഥിതി പിന്നാക്ക ജനവിഭാഗങ്ങളുടെ സ്വച്ഛജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഈയിടെ നടത്തിയ അഭിപ്രായ പ്രകടനം മതേതര വിശ്വാസികളില്‍ കടുത്ത നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നഖ്‌വിയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ”വിഭജന സമയത്ത് മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പോകാതിരുന്നവര്‍ ഇന്ത്യ അവരുടെ സ്വന്തം രാജ്യമെന്ന് കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു. അവര്‍ അത് സഹിക്കണം’. മന്ത്രിസഭയിലുള്ള മുസ്‌ലിം നാമധാരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഭാവിയില്‍ ഉണ്ടാകില്ലെന്ന പരോക്ഷ സൂചന നഖ്‌വിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ശ്രദ്ധേയമാകുന്നത്. വളരെ കരുതലോടെ മതേതര സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ നിയമം ശിക്ഷയായി മാറുന്ന ദുസ്ഥിതിയായിരിക്കും സംജാതമാകുക.

web desk 1: