X
    Categories: tech

2020 ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ ഇതാണ്!

ഇന്ത്യയില്‍ നിരോധിച്ചെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയില്‍ ഫേസ്ബുക്കിനെ മലര്‍ത്തിയടിച്ച് ടിക് ടോക്. പ്രശസ്ത ആപ്പ് അനലിറ്റിക്‌സ്, ആപ്പ് ഡാറ്റ സ്ഥാപനമായ ആപ്പ് ആനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് ബൈറ്റ്ഡന്‍സിന്റെ ഹ്രസ്വ വീഡിയോ ആപ്പ് ആയ ടിക് ടോക് ഈ വര്‍ഷം ഒന്നാം സ്ഥാനം നേടിയത്.

1 ബില്യണ്‍ പ്രതിമാസ ആക്റ്റീവ് യൂസേഴ്‌സ് എന്ന മാന്ത്രിക സംഖ്യാ അടുത്ത വര്‍ഷം ടിക് ടോക് കൈവരിച്ചേക്കും എന്നും ആപ്പ് ആനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകള്‍ക്ക് തന്നെയാണ് ആദ്യ 5 ആപുകളില്‍ മേല്‍ക്കോയ്മ. ഫേസ്ബുക്ക് രണ്ടാം സ്ഥാനത്തും, വാട്‌സാപ്പ് മൂന്നാം സ്ഥാനത്തുമാണ്. ഫേസ്ബുക്കിന്റെ കീഴിലെ മറ്റൊരു ആപ്പ് ആയ ഇന്‍സ്റ്റാഗ്രാം ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. കോറോണ വൈറസിന്റെ വരവും, തുടര്‍ന്ന് വ്യാപകമായ വര്‍ക്ക്ഫ്രംഹോം കൊണ്ട് പച്ച പിടിച്ച സൂം ആപ്പ് ആണ് പട്ടികയില്‍ നാലാമന്‍. ഗൂഗിള്‍ പ്ലെയിലെയും ഐഓഎസ് ആപ്പ് സ്റ്റോറിലെയും നവംബര്‍ വരെയുള്ള കണക്കുകളാണ് ആപ്പ് ആനിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം

ടിക്ക് ടോക്കിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങളിലൊന്ന് ക്രോസ്അപ്ലിക്കേഷന്‍ ഉപയോഗമാണ്. വീഡിയോ സ്റ്റീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ലിക്‌സ് പോലുള്ള വെബ്‌സൈറ്റുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഈ സംവിധാനം ടിക് ടോക് ഉപഭോക്താക്കളെ സഹായിക്കുന്നു.

ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഗൂഗിള്‍ മീറ്റ്, സ്‌നാപ്പ്ചാറ്റ്, ടെലിഗ്രാം, ലൈകീ ആപുകളാണ് 2020ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ ലിസ്റ്റില്‍ അഞ്ച് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍. ഗൂഗിള്‍ പ്ലേ വന്‍ മുന്നേറ്റം നേടിയത് ദക്ഷിണ കൊറിയ, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്. അതെ സമയം ഐഓഎസ് ആപ്പ് സ്റ്റാറിന്റെ കാര്യത്തില്‍ ജപ്പാന്‍, അമേരിക്ക, യുകെ എന്നിവയാണ് പ്രധാന വിപണികള്‍. ബിസിനസ്സ് ആപുകള്‍ കൂടാതെ ഗെയിമിങ്, ഫിനാന്‍സ് അപ്പുകള്‍ക്കും ഈ വര്‍ഷം ആവശ്യക്കാര്‍ ഏറെയായിരുന്നു. ഈ മേഖലയില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഏറെ ആവശ്യക്കാര്‍ ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അതെ സമയം ജപ്പാന്‍, സൗദി അറേബ്യ, അമേരിക്കയില്‍ നിന്ന് ഈ വിഭാഗത്തില്‍പെട്ട ഐഓഎസ് അപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ.

 

 

web desk 3: