X
    Categories: keralaNews

‘റഫീഖേ നീ കുറിച്ചു വെച്ചോ… നിന്റെ നാളുകള്‍ എണ്ണപ്പെട്ടു… ഒന്നില്ലേല്‍ കുപ്പം ലത്തീഫിന്റെ അവസ്ഥ, അല്ലേല്‍ ശിഷ്ടകാലം നീ ഇഴഞ്ഞു ജീവിക്കും…!”

MSF  സംസ്ഥാന സെക്രട്ടറിയും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ റുമൈസ റഫീഖ് കണ്ണൂരിലെ സി.പി.എം അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്്..

‘റഫീഖേ നീ കുറിച്ചു വെച്ചോ…
നിന്റെ നാളുകള്‍ എണ്ണപ്പെട്ടു…
ഒന്നില്ലേല്‍ കുപ്പം ലത്തീഫിന്റെ അവസ്ഥ,
അല്ലേല്‍ ശിഷ്ട കാലം നീ ഇഴഞ്ഞു ജീവിക്കും…!”

വീട്ടിനടുത്തെത്തുമ്പോഴേക്കും അലറിവിളിച്ചുകൊണ്ട് ശൗര്യവും, ഭാവവും മാറുന്ന മുദ്രാവാക്യം, കൂട്ടുകാരുമൊത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസ്സുകാരിയായ ഞാനാ ചുവന്ന കൊടി പിടിച്ചവരുടെ കൊലവിളി കേട്ട് ഞെട്ടിയിരുന്നു. സിപിഐഎം കമ്മ്യുണിസ്റ്റുകാരുടെ കൊലവിളി മുദ്രാവാക്യത്തിലെ കഥാപാത്രമായ റഫീഖ് എന്റെ ഉപ്പയാണ്, കുപ്പം ലത്തീഫ് കമ്മ്യുണിസ്റ്റുകള്‍ തളിപ്പറമ്പ് ഹൈവേയില്‍ നിന്നും എല്ലാവരും നോക്കിനില്‍ക്കേ കുത്തി കൊലപ്പെടുത്തിയ പാവം ഒരു ചെറുപ്പക്കാരനും. പിന്നീട് മനസ്സ് മുഴുവന്‍ ഇരുട്ട് ബാധിച്ച അവസ്ഥയായിരുന്നു. ജീവനായി കരുതുന്ന ഉപ്പയെ ഇല്ലാതാക്കുമെന്ന കൊലവിളി ഒരു ആറ് വയസ്സുകാരിയില്‍ ഉണ്ടാക്കിയ ഭീതി ചെറുതൊന്നുമല്ല. അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ അടുത്ത പ്രദേശമായ സിപിഐഎമ്മിന്റെ തട്ടകത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടി സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സ്വയം പ്രഖ്യാപിത കമ്യുണിസ്റ്റ് കോടതി വിധിയുടെ അടിസ്ഥാനം.
പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന മാര്‍ക്കിസ്റ്റ് കിരാതന്മാരുടെ കയ്യാല്‍ ഉപ്പാക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ഞങ്ങളുടെ വീടിന്റെ ഉറക്കം കെടുത്തി. ഉപ്പ വരാന്‍ അല്‍പ്പം വൈകിയാല്‍ പോലും ഉള്ള്പിടഞ്ഞ് വാതിലിനരികില്‍ കാത്തിരിക്കും. അനാഥത്വം എന്റെ തൊട്ടടുത്താണോ എന്ന ചിന്ത അലട്ടി കൊണ്ടേയിരുന്നു…..!

എന്തിനാണ് ഉപ്പാ സുഖമായി ജീവിക്കേണ്ട ഈ സമയം പാര്‍ട്ടി എന്ന് പറഞ്ഞ് ജീവന്‍ പോലും പണയം വെക്കുന്നു എന്ന നിരന്തര ചോദ്യത്തിന് ഉപ്പ പറഞ്ഞ മറുപടി ‘നമ്മുടെ മുന്‍ നേതാക്കള്‍ ഈ തരത്തില്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഞാനും മോളും ഇന്നിവിടെ ഇത്ര സുഖമായി ജീവിക്കില്ലായിരുന്നു’ എന്നതാണ്. ആദ്യകാല ഉറച്ച കമ്മ്യൂണിസ്റ്റുകാരന്റെ മകനായ എന്റെ ഉപ്പയുടെ അടുത്ത് നിന്ന് അന്ന് തൊട്ടാണ് ഞാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത്.
പിന്നീടങ്ങോട്ട് കേട്ട വിവിധ സംഭവങ്ങള്‍ കണ്ണൂര്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതയെ തുറന്ന് കാട്ടുന്നതായിരുന്നു. നാട്ടില്‍ ചില ദിവസങ്ങളില്‍ രാവിലെ കറുത്ത കൊടി പ്രത്യക്ഷപ്പെടും. അതൊരു മുന്നറിയിപ്പാണ്, കമ്മ്യൂണിസ്റ്റുകാര്‍ ഏതെങ്കിലും മുസ്ലിംലീഗ് പ്രവര്‍ത്തകനെ കൊല ചെയ്യാന്‍ പോവുന്നു എന്ന മുന്നറിയിപ്പ്. അഥവാ ഏതോ ഒരു മുസ്ലിം ലീഗുകാരന്റെ മരണമടുത്തു എന്നര്‍ത്ഥം. ആ കരിങ്കൊടിയുയര്‍ന്നാല്‍ ലീഗുകാരുടെ വീടുകളില്‍ ഭീതിയുടെ ഭീകരത വേട്ടയാടും, വീടുകളില്‍ നിന്നും തന്റെ ഭര്‍ത്താവിനോ, ഉപ്പയ്‌ക്കോ, സഹോദരനോ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയില്‍ ഏങ്ങിക്കരയുന്ന സ്ത്രീകളുടെ ശബ്ദമാണ് ഉയര്‍ന്ന് കേള്‍ക്കുക.
അങ്ങനെ ഒരു കൊലവിളി പ്രകടനവും കറുത്ത കൊടിയും ഉയര്‍ന്നതിന് ശേഷമാണ് പട്ടുവത്തെ ഏറ്റവും സാധുവായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അന്‍വര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ കൊല്ലപ്പെടുന്നത്.
വേട്ടയാടല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. നാട്ടിലെ പല ലീഗുകാരുടേയും വീടും, വാഹനങ്ങളും, കച്ചവട സ്ഥാപനങ്ങളും തകര്‍ത്തു കൊണ്ടേയിരിക്കുന്ന വാര്‍ത്തകളാണ് ഓരോ പുലരിയും സമ്മാനിച്ചത്.

അതിനിടയില്‍ ഏതോ സിപിഐഎം പ്രവര്‍ത്തകനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ബസ്സില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച കുറ്റം ഉപ്പയുടെ തലയില്‍ കെട്ടിവെക്കുകയും വധശ്രമത്തിന് ഒന്നാം പ്രതിയാക്കുകയും ചെയ്തു. മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത വിഷയത്തിന്മേലും, ചെയ്യാത്ത കുറ്റത്തിന്റെ പേരിലും മാസങ്ങളോളം ഒളിവില്‍ കഴിയേണ്ടി വരികയും, മക്കളെ കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ വിളിച്ചു പരസ്പരം സങ്കടപ്പെടാന്‍ മാത്രം കഴിയുന്ന ഗതികേട്. നിരന്തരമായി സെര്‍ച്ചിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ള ഞങ്ങളുടെ വീട് പോലീസ് വളയുകയും, പരിശോധനയും നടന്നുകൊണ്ടേയിരുന്നു.

പഴയ കാലത്തെ ഉറച്ച കമ്മ്യൂണിസ്റ്റ് ആശയക്കാരനായ വല്യുപ്പ തന്റെ മക്കള്‍ അനുഭവിക്കുന്ന ദുരവസ്ഥയില്‍ മനംനൊന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെറുത്ത് മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉപ്പാനെ വേട്ടയാടപ്പെട്ടപ്പോഴും, ജീവന് ഭീഷണിയുണ്ടായപ്പോഴും, അപമാനിക്കപ്പെട്ടപ്പോഴും, കള്ള കേസില്‍ കുടിക്കിയപ്പോഴും, അനിയന്മാരെ ഉള്‍പ്പെടെ ഉപദ്രവിച്ചാപ്പോഴും തളരാതെ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഉപ്പയുടെ ആവേശത്തിന്റെ കടും പച്ച ചോര തന്നെയാണ് മകളായ എനിക്കും കിട്ടയത്, പ്രവര്‍ത്തിക്കാന്‍ ഉള്ള ഉത്തേജനവും ഇത് തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നു.

തളിപ്പറമ്പിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറോളം മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ, അതിക്രൂരമായി അക്രമിക്കപ്പെടുകയോ ചെയ്തു. എന്തും നേരിടാനുള്ള മനക്കരുത്തും കൊണ്ടാണ് വീട്ടില്‍ നിന്നും കമ്മ്യുണിസ്റ്റ് ഇതര രാഷ്ട്രീയ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയിരുന്നത്. അവസാനമായി കെ സുധാകരന്റെ പ്രസംഗത്തില്‍ പോലും നമ്മളത് കേട്ടു, ‘തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാവാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ട് വരുന്ന മൃതദേഹം മാഹി പാലത്തില്‍ നിന്നും ഹൃദയം പൊട്ടി ഏറ്റുവാങ്ങേണ്ടി വരുന്ന മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ ദുരവസ്ഥ.’ എല്ലാ വിധേനയും ഉപദ്രവം ഏറ്റു വാങ്ങിയ കാലങ്ങളെയൊക്കെ ഇന്ന് നമ്മള്‍ പൂര്‍ണ്ണമായല്ലെങ്കിലും ഭാഗികമായി അതിജീവിച്ചു, നമ്മള്‍ ചെറുത്തു തോല്‍പ്പിച്ചു. പ്രിയ ഷുക്കൂറടക്കം രക്തസാക്ഷികളുടെ സ്മരണകളാണ് നമ്മുടെ പ്രവര്‍ത്തനതിന്റെ ഊര്‍ജ്ജം.

വീടിന്റെ മുറ്റം യോഗങ്ങളുടെ ഇടങ്ങള്‍ ആവുമ്പോള്‍ ഞാനും പോയിരുന്ന് സംഘടനയെ കേള്‍ക്കാന്‍ തുടങ്ങി. പതിയെ പതിയെ ഉപ്പയോടൊപ്പം ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ കൂടാന്‍ ആവേശമായി. ബിരുദ വിദ്യാഭ്യാസ സമയം സര്‍ സയ്യിദ് പോലൊരു ക്യാമ്പസില്‍ ഹരിത യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂണിറ്റ് പ്രസിഡന്റ് തുടങ്ങി ജില്ലാ ഹരിതയുടെ പ്രസിഡന്റ് ആയി കൂടി പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന ഹരിതയുടെ ജനറല്‍ സെക്രട്ടറിയായും പാര്‍ട്ടി പരിഗണിച്ചു.

കെവി മുഹമ്മദ് കുഞ്ഞി, എപി മൊയ്തു സാഹിബ്, അഡ്വ: ഹബീബ് റഹ്മാന്‍, മഹ്മൂദ് അള്ളാംകുളം, ഫൈസല്‍ ചെറുകുന്നോന്‍ എന്നിവര്‍ക്ക് ശേഷം തളിപ്പറമ്പില്‍ നിന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി എന്ന നേതൃത്വത്തിലേക്ക് ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി പാര്‍ട്ടി പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുമ്പോള്‍ മനസ്സിന് കൃത്യമായ നീയ്യത്തുകളുണ്ട്….

ഈകാലമത്രയും നിങ്ങള്‍ തന്ന പിന്തുണകളെ നന്ദിയോടെ ഓര്‍ക്കുന്നു, ഇനിയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളും, പിന്തുണകളും ഉണ്ടാവണമെന്ന് വിനീതപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു….

സ്‌നേഹപൂര്‍വ്വം,
റുമൈസ റഫീഖ്
സെക്രട്ടറി, എംഎസ്എഫ് കേരള

 

Chandrika Web: