X

അടുത്ത ഹജ്ജ് കോവിഡ് നിയന്ത്രണങ്ങളെ ആശ്രയിച്ചെന്ന് മന്ത്രി നഖ്‌വി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനം ദേശീയ, അന്തര്‍ദേശീയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടനം റദ്ദാക്കിയിരുന്നു.

അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂണ്‍, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനത്തിനുശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയെന്നും ഹജ്ജ് അവലോകന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

ഹജ്ജ് നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ ആയതോടെ കഴിഞ്ഞ വര്‍ഷത്തെ 1,23,000 അപേക്ഷകര്‍ക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തിരികെ നല്‍കി. സൗദി ഭരണകൂടം ഗതാഗത ഇനത്തില്‍ നല്‍കാനുള്ള 100 കോടി രൂപയും തിരികെ നല്‍കി. ഹജ്ജ് നടപടികള്‍ പൂര്‍ണമായി ഡിജിറ്റല്‍ ആയതോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി തീര്‍ഥാടകര്‍ക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

chandrika: