X
    Categories: Video Stories

സി.പി.എം മനുഷ്യരെ തെരുവില്‍ കൊല്ലുമ്പോള്‍ എസ്.എഫ്.ഐ പ്രതിഭകളെ വേദിയില്‍ കയറ്റാതെ കൊല്ലുന്നു: നജീബ് കാന്തപുരം

ഒരു കലോത്സവത്തിൽ പോലും തങ്ങളുടെ തൻ പോരിമയും അധികാര മുഷ്കും കാണിച്ച്‌ രാഷ്ട്രീയമായി മറു ചേരിയിൽ നിൽക്കുന്ന കുട്ടികളെ അടിച്ചോടിക്കുന്ന എസ്‌.എഫ്‌.ഐ ഷുക്കൂറിനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ ലാലിനെയും കൊന്ന് തള്ളിയ സി.പി.എമ്മിന്റെ ബോൺസായി തന്നെയാണെന്ന് തെളിയിക്കുകയാണ്‌ .കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സി സോൺ കലോത്സവത്തോടനുബന്ധിച്ച അരങ്ങേറിയ അക്രമം അത്ര നിസാരമല്ല.
വിയോജിക്കുന്നവരെ വേദിയിൽ കയറ്റില്ലെന്നും അടിച്ചോടിക്കുമെന്നുമുള്ള എസ്‌.എഫ്‌.ഐ യുടെകടുത്ത ഫാഷിസ്റ്റ്‌ നിലപാടിനെതിരെ എന്തേ ബുദ്ധിജീവികളെ നിങ്ങൾക്കൊരു പ്രതിഷേധവുമില്ലേ???
തെരുവിൽ മാത്രമല്ല, കലോത്സവങ്ങളിൽ പോലും നിങ്ങൾ കാണിക്കുന്ന ഈ അസഹിഷ്ണുത കൊലപാതകം പോലെ തന്നെ പ്രതിഷേധാർഹമാണ്‌. സി.പി.എം മനുഷ്യരെ തെരുവിൽ കൊല്ലുമ്പോൾ എസ്‌.എഫ്‌.ഐ പ്രതിഭകളെ വേദിയിൽ കയറ്റാതെ കൊല്ലുന്നു. ഇതിനെതിരെ എം.എസ്‌.എഫ്‌ നടത്തുന്ന കനത്ത ചെറുത്ത്‌ നിൽപ്പിന്‌ കൂടെ നിൽക്കാൻ സാംസ്കാരിക നായകന്മാർക്ക്‌ അൽപ്പമെങ്കിലും സംസ്കാരം ബാക്കിയുണ്ടെങ്കിൽ തയ്യാറാകണം.
ഇരട്ടത്താപ്പിന്റെയും വൈരുദ്ധ്യത്തിന്റെയും വിഷയത്തിൽ കമ്മ്യുണിസ്റ്റുകാരെ മറ്റൊരു വിഭാഗത്തിനും മറികടക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന കുട്ടികൾ ഇടതുപക്ഷത്തിന്റേതാവുമ്പോൾ മാത്രമാണ് അമ്മ ഹൃദയം പൊട്ടിക്കരയുന്നതും ,അച്ഛൻ സങ്കടപ്പെട്ടു കരയുന്നതും. കൊല്ലപ്പെടുന്നത്‌ അവരല്ലെങ്കിൽ അത് കൊല്ലപ്പെടേണ്ട പൗരന്മാർ മാത്രമാകുന്നത് ആ വൈരുദ്ധ്യത്തിന്റെ ഭാഗമാണ്. അഭിമന്യുവിന്റെ അച്ഛനെയും അമ്മയെയും കലോത്സവത്തിന്റെ വേദിയിൽ കയറ്റി എന്നതല്ല തെറ്റ് ആ പ്രേരണയാണ് വിചാരണ ചെയ്യപ്പെടേണ്ടത്.പോലീസ് ബ്രൂട്ടാലിറ്റിയുടെ പേരിലും സഖാക്കളുടെ രക്തദാഹത്തിന്റെ പേരിലും നിശ്ശബ്ദരും , നിശ്ചലരും ആയി പോയ അനേകം കുരുന്നുകൾ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിയമസഭയുടെ പടിക്കൽ സമരം ചെയ്ത വീട്ടമ്മയെ പിണറായിയുടെ നേരിട്ട നിർദ്ദേശപ്രകാരം പോലീസുകാർ അടിപ്പള്ളയിൽ ചവിട്ടിയ സംഭവം പോലും ഇതേ അനന്തപുരയിൽ ഇതേ ഭരണകാലത്തുണ്ടായിട്ടുണ്ട്. നാദാപുരം അസ്ലമിന്റെ ഉമ്മയും , കണ്ണൂരിലെ ഷുക്കൂറിന്റെ ഉമ്മയും , നീതി തേടി പലവട്ടം തിരുവനന്തപുരത്തു അലഞ്ഞിട്ടുണ്ട്.എണ്ണിയാൽ തീരാത്ത കുരുന്നുകളെ കൊന്നിട്ടാണ് മാതാപിതാക്കളുടെ സങ്കടം പ്രദർശനാത്മക രാഷ്ട്രീയത്തിന്റെ ഉരുപ്പടിയായി കലാമേളയുടെ വേദിയിൽ കമ്മ്യുണിസ്റ്റ് കുട്ടികളിപ്പോൾ പ്രദർശനത്തിന് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കൊല്ലം ജില്ലയിലെ അരിനെല്ലൂർ പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പതിനാറുകാരനെ വീട്ടിൽ കയറി ഇറക്കി കൊണ്ട് പോയി ആൾ മാറി കൊല ചെയ്ത് പോയെന്ന് പറഞ്ഞു. ആള് മാറി പതിനാറുകാരനെ കശാപ്പ് ചെയ്‌തെന്ന് പറയുമ്പോഴും അതിന്റെ മറുപുറം മറ്റേതോ ഒരു പതിനാറുകാരൻ ആള് മാറാതെ കൊല്ലപ്പെടാൻ സിപിഎമ്മിന്റെ പട്ടികയിൽ അർഹത പിടിച്ചിരുന്നു എന്നാണ്. പ്രായം തികയുന്നതിന് മുൻപേ തന്നെ ആൺകുട്ടികളെ കൊന്നൊടുക്കുന്നത് ലോകത്തെ ഏകാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ സ്വഭാവങ്ങൾ ആയിരുന്നു .ചോദ്യം ചെയ്യുന്ന വിരലുകളെ അറുത്തുമാറ്റുകയും ,വിയോജിക്കുവാൻ നട്ടെല്ല് ജനിക്കുന്ന നെഞ്ചുകൾ പിളർക്കുകയും ചെയ്യുക എന്നുള്ളതാണ് ആ സമീപനം .
അല്ലെങ്കിലും കമ്യുണിസ്റ്റുകാർ ശരി പറയുന്ന വിമത പക്ഷത്തെ നിശ്ശബ്ദരാക്കിയത് എന്നും കൈയ്യൂക്ക് കൊണ്ട് തന്നെയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: