X

ദേശീയപാത വികസനം; കൊച്ചി മെട്രോ പോലെ നഷ്ടപരിഹാരം നല്‍കണം; പരാതികള്‍ പരിഹരിക്കണം

 

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരംഭിച്ച ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ ഹമീദ്. അഡ്വ. കെ.എന്‍.എ ഖാദര്‍, പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എന്നിവരാണ് ചര്‍ച്ച നടത്തിയത്. വികസനം പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഹരിച്ചു കൊണ്ട് മാത്രമേ നടപ്പിലാക്കാവൂ.സ്ഥലമെടുപ്പില്‍ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. പലയിടങ്ങളിലും പുതിയ അലൈന്‍മെന്റില്‍ അശാസ്ത്രീയത സംഭവിച്ചിട്ടുണ്ട്. പള്ളികളും ഖബര്‍സ്ഥാനുകളും മദ്രസകളും ക്ഷേത്രഭൂമികളും നഷ്ടപ്പെടുന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ ബൈപ്പാസുകള്‍ക്കെതിരെയും പരാതികളുണ്ട്. എല്ലാം നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരമാണ് വേണ്ടത്. കൊച്ചി മെട്രോക്ക് നഷ്ട്ടപരിഹാരം നല്‍കിയത് പോലെ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണം. വ്യക്തമായ നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവുകള്‍ സ്ഥലഉടമകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ നഷ്ടപരിഹാര പാക്കേജ് എല്ലാവരെയും അറിയിക്കണമെന്ന് തീരുമാനിച്ചതാണ്. നഷ്ടപരിഹാരം നല്‍കാതെ ഉടമകളെ കുടിയിറക്കരുത്. മറ്റൊരു സ്ഥലം കണ്ടെത്താനുള്ള സമയംപോലുമില്ലാതെ ജനങ്ങളെ ക്രൂരമായി കുടിയിറക്കുന്ന സമീപനമാണിപ്പോള്‍ ശക്തമായ പൊലീസ് കാവലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള സ്ഥലമെടുപ്പ് അന്യായമാണ്. എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പരാതി പരിഹരിച്ചുകൊണ്ട് മാത്രമേ സര്‍വെയും മറ്റും നടത്താവൂ. കക്കാട് ഭാഗത്ത് റോഡ് പ്രൊപ്പോസല്‍ നേര്‍രേഖയില്‍ ആക്കി ദേശീയപാതയുടെ ഭൂമി തന്നെ പരമാവധി ഉപയോഗപ്പെടുത്തി നിര്‍മാണം നടത്തണം. കോഴിച്ചെന, പാലച്ചിറമാട് ഭാഗത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ പരമാവധി കുറയുന്ന പ്രൊപോസല്‍ തയാറാക്കണം. ചേളാരിയിലും മറ്റും ഉണ്ടാകുന്ന നഷ്ട്ടം വലുതാണ്, അത് പരിഹരിക്കണം. മലപ്പുറം ജില്ല കലക്ടറെ അടിയന്തരമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാമെന്നു മുഖ്യമന്ത്രി എം.എല്‍.എമാരുടെ സംഘത്തിന് ഉറപ്പുനല്‍കി. നഷ്ടപരിഹാരം സംബന്ധിച്ച അറിയിപ്പ് അതാത് സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ സ്ഥലഉടമകളെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

chandrika: