X
    Categories: CultureMoreViews

ഇന്ന് അര്‍ധരാത്രി മുതല്‍ പൊതു പണിമുടക്ക്

തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തൊഴിലാളികള്‍ ഇന്ന് പണിമുടക്കും.
ഇന്ന് അര്‍ധ രാത്രിമുതല്‍ നാളെ അര്‍ധ രാത്രിവരെയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരസ്യമായ പ്രതികരിച്ചിട്ടില്ലെങ്കിലും ബി.എം.എസിലെ തൊഴിലാളികളും സമരത്തിനൊപ്പം അണിനിരക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, ടൂറിസ്റ്റ് ടാക്‌സി, ടെംബോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി, ഗുഡ്‌സ് ആട്ടോ, സ്വകാര്യബസ് തൊഴിലാളികള്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
ബാങ്ക്-ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ അണിചേരുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പാല്‍, പത്ര-മാധ്യമങ്ങളുടെ വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഇന്ന് എല്ലാ ജില്ലകളിലും മേഖലാ-മണ്ഡലാടിസ്ഥാനത്തില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രചരണ ജാഥകള്‍ നടക്കും. പ്രാദേശികാടിസ്ഥാനത്തി ല്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.
സ്ഥാപന മാനേജ്‌മെന്റുകള്‍ക്ക് തൊഴിലാളി സംഘടനകള്‍ സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പണിമുടക്കുന്ന തൊഴിലാളികള്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: