X

നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ നിമിഷങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റം

 

അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ സുചനകള്‍ പുറത്തു വരുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു. ഒടുവില്‍ വിവരം കി്ട്ടുമ്പോള്‍ ഗുജറാത്തില്‍ 20 സീറ്റുകളില്‍ 16 സീറ്റില്‍ ബി.ജെ.പിയും നാലു സിറ്റുകളില്‍ കോണ്‍ഗ്രസും ലീഡിലാണ്. അതേസമയം ഹിമാചലില്‍ രണ്ടു സീറ്റില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ടു നില്‍ക്കുന്നു.രാവിലെ എട്ടോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ജനവിധി വ്യക്തമാവുമെന്നാണ് അറിയുന്നത്. 2007 നു ശേഷം കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് ഇത്തവണ ഗുജറാത്തില്‍ കാഴ്ചവെച്ചിരുന്നത്.

അട്ടിമറിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഫലപ്രഖ്യാപനത്തെ വീക്ഷിക്കുമ്പോള്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.

68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം ഉറപ്പിക്കാം. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമാണ് ഇരു മുന്നണികള്‍ക്കമായി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നയിച്ചിരുന്നത്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി. ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.

2012 ലെ സീറ്റു നിലയനുസരിച്ച് ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 115 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിനു 61 ഉം ജി.ജി.പിയ്ക്ക് 1 ഉം എന്‍.സി.പി, ജെ.ഡി.യു, എന്നിവര്‍ക്ക ഓരോ സീറ്റും ഒരു സ്വതന്ത്രനുമാണ് നിയമസഭയില്‍. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകളും കൂറുമാറ്റങ്ങളും മൂലം അവസാനഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗബലം 43 ആയി ചുരുങ്ങിയിരുന്നു.

2012 ല്‍ ഹിമാചലിലെ 68 സീറ്റില്‍ 36 എണ്ണം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബി.ജെ.പിയ്ക്ക് 26 ഉം ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടിയ്ക്ക 1 ഉം 5 സ്വതന്ത്രരുമാണ് നിയമസഭയില്‍. നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 0.5 ശതമാനം കൂടുതലായിരുന്നു ഇത്.

ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേരാണ് ഇവിടെ വോട്ടു ചെയ്തത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്.

chandrika: