X

പ്രതിദിന കോവിഡ് കേസുകളില്‍ 32 ശതമാനവും കേരളത്തില്‍

 

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയില്‍ അധികവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം (32 ശതമാനം), മഹാരാഷ്ട്ര (21 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്.

യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെയില്‍ കോവിഡ് വ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്ബോള്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാണെത്തിയതാണ് ഇതിന് കാരണം. നാം ജാഗ്രത കൈവെടിയരുതെന്നാണ് അത് വ്യക്തമാക്കുന്നത്. യു.കെയിലും റഷ്യയിലും ബംഗ്ലാദേശിലും വീണ്ടും കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍തോതില്‍ ജനങ്ങള്‍ കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നതായി നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍ പറഞ്ഞു. അതേസമയം, കോവിഡ് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്‌സിന്‍ കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാമത്തെ ഡോസിന് അനുമതി തേടി ഫൈസര്‍, ബയോഎന്‍ടെക് കമ്പനികള്‍ എഫ്.ഡി.എയെ സമീപിച്ചു. ഡെല്‍റ്റ ലാംഡ ഉള്‍പ്പടെയുള്ള കൊവിഡ് വകഭേദങ്ങള്‍ ലോകത്ത് പുതിയ തരംഗത്തിന് കാരണമാകുമെന്ന ആശങ്കക്കിടെയാണ് മരുന്ന് കമ്പനികളുടെ പുതിയ നീക്കം.

 

web desk 3: