X

കണ്ണൂരിൽ പശുവിനെ കൊന്നത് പുലി തന്നെ; വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു

കണ്ണൂർ കൊട്ടിയൂരിൽ പശുവിനെ കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. പാലുകാച്ചിയിലും പരിസരങ്ങളിലും വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് പശുവിനെ പുലി കൊന്നത്.

രണ്ടു മാസമായി മട്ടന്നൂര്‍, തില്ലങ്കേരി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പലപ്പോഴായി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുകയും പുലി ആറളം വന്യമൃഗ സങ്കേതത്തിന്റെ ഭാഗത്തേക്ക് പോയെന്ന് വ്യക്തമാക്കുകയും ചെയ്തു. പക്ഷെ, വെള്ളിയാഴ്ച പശുകുട്ടിയെ കൊന്ന് പകുതിയിലേറെ അവശിഷ്ടവുമായി പുലി കടന്നുകളഞ്ഞു. തുടര്‍ന്ന് പുലിയുടെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ബാക്കി മാംസഭാഗങ്ങള്‍ അവിടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു.പിറ്റേ ദിവസം പുലിയെത്തി മാംസം എടുത്തുകൊണ്ടുപോയെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. ഇതിനുശേഷം മറ്റൊരു ഭാഗത്തു വച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇപ്പോഴും വനംവകുപ്പിന് പുലിയുടെ നിലവിലെ ദിശ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

webdesk12: