X

പരിചയപ്പെടാം ടോക്കിയോയിലെ മാലയാളികൂട്ടത്തെ

ടോക്കിയോ ഒളിയോമ്പിക്‌സിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുമ്പോള്‍ കേരളത്തിന്റെ അഭിമാന താരങ്ങളായി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തിലുള്ളത് ഒമ്പത് പേര്‍. ഇന്ത്യക്കായി 52 വനിതാ താരങ്ങള്‍ ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മലയാളി പ്രതിനിധികളായി ആരുമില്ല. മലയാളി വനിത താരങ്ങളില്ലാത്ത ടീം 1980ന് ശേഷം ഇതാദ്യം. സംസ്ഥാന കായിക വകുപ്പ് ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍, രാജ്യത്തെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുന്ന സംഘത്തില്‍ മലയാളി താരങ്ങളുടെ എണ്ണം കുറയുന്നതും, വനിത താരങ്ങളുടെ അഭാവവുമെന്നത് ശ്രദ്ധേയമാണ്. ലോങ്ജമ്പില്‍ എം.ശ്രീശങ്കര്‍, 20 കി.മീ നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി ജാബിര്‍, 4-400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, 4-400 മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി എന്നിവരാണ് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി അത്‌ലറ്റുകള്‍. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയോടെ സാജന്‍ പ്രകാശും, ഹോക്കി താരം പി.ആര്‍ ശ്രീജേഷും മലയാളി പ്രാതിനിധ്യമായി ടോക്കിയോയിലുണ്ട്.

ഇര്‍ഫാന്‍

ഇന്ത്യന്‍ അതല്റ്റുകളില്‍ ഏറ്റവും മെഡല്‍ പ്രതീക്ഷയുള്ള താരമാണ് മലപ്പുറം അരീക്കോട് സ്വദേശിയായ കെ.ടി ഇര്‍ഫാന്‍. 20 കി.മീ നടത്തത്തില്‍ ഒളിമ്പിക്‌സില്‍ രണ്ടാമൂഴം. പരിക്ക് മൂലം റിയോ ഒളിമ്പിക്‌സില്‍ താരം ഉണ്ടായിരുന്നില്ല. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പത്താം സ്ഥാനത്തായിരുന്നു ഫിനിഷിങ്. 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിലായിരുന്നു ടോക്കിയോയിലേക്കുള്ള യോഗ്യതമാര്‍ക്ക് കുറിച്ചത്. 2017, 2019 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച സമയം കുറിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിനിടെ കോവിഡ് ബാധിതനായെങ്കിലും പൂര്‍ണ ആരോഗ്യവാനായാണ് ഒളിമ്പിക്‌സിനെത്തുന്നത്. രണ്ടു വര്‍ഷത്തിനിടെ താരം പങ്കെടുക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്. കരസേന മദ്രാസ് റജിമെന്റില്‍ നോണ്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ഭാര്യ സഹ്‌ല. മക്കള്‍: ഹമദ് സയര്‍, ഹമദ് ഇലാന്‍.

ജാബിര്‍

പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡിസില്‍ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ചത് മൂന്ന് താരങ്ങള്‍ മാത്രമാണ്. ഈ പട്ടികയിലേക്കാണ് മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എം.പി ജാബിര്‍ കൂടി എത്തുന്നത്. 57 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പുരുഷ ഹര്‍ഡില്‍ താരം ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അബ്ദുല്‍ ഹമീദ് (1928), ജഗദേവ് സിങ് (1956), അമ്രിത് പാല്‍ (1964) എന്നിവരാണ് 25കാരനായ ജാബിറിന്റെ മുന്‍ഗാമികള്‍. പി.ടി ഉഷക്ക് ശേഷം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന മലയാളി താരവും ആദ്യ പുരുഷതാരവും ജാബിര്‍ തന്നെ. നിലവില്‍ ലോകറാങ്കിങില്‍ 34ാം സ്ഥാനത്താണ് ജാബിര്‍. 49.13 ആണ് കരിയറിലെ മികച്ച സമയം. മികച്ച സമയം കുറിക്കുന്നതോടൊപ്പം വലിയ കുതിപ്പാണ് ജാബിര്‍ ടോക്കിയോയില്‍ ലക്ഷ്യമിടുന്നത്. മുടിക്കോട് മദാരിപ്പള്ളിയാലില്‍ ഹംസയുടെയും ഷെറീനയുടെയും മൂത്ത മകന്‍, കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ ചീഫ് പെറ്റി ഓഫീസര്‍ കൂടിയാണ്.

എം. ശ്രീശങ്കര്‍

അച്ഛന്റെ പരിശീലനത്തില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുന്ന എം.ശ്രീശങ്കര്‍ ലോങ്ജമ്പില്‍ പുതിയ ദൂരം മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക്‌സിനെത്തുന്നത്. പട്യാല ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 മീറ്റര്‍ ചാടിയാണ് ടോക്കിയോയിലേക്ക് ടിക്കറ്റെടുത്തത്. ദേശീയ റെക്കോഡ് കൂടിയാണിത്. പരിശീലകന്‍ കൂടിയായ ശ്രീശങ്കറിന്റെ അച്ഛന്‍ മുരളിയും, അമ്മ ബിജിമോളും അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മുന്‍ രാജ്യാന്തര താരങ്ങളാണ്. 1989 ലെ ഇസ്‌ലാമാബാദ് സാഫ് ഗെയിംസില്‍ ട്രിപ്പിള്‍ജമ്പില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു എം.മുരളി. അമ്മ ബിജിമോള്‍ 1992 ഡല്‍ഹി ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളിയും 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടിയിരുന്നു. ഓരോ ചാമ്പ്യന്‍ഷിപ്പിലും പ്രകടനം മെച്ചപ്പെടുത്തുന്നതാണ് ശ്രീശങ്കറിന്റെ രീതി. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഫിന്‍ലന്‍ഡ് ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ഫൈനലിലും ആറാം സ്ഥാനം നേടിയിരുന്നു. ലോക റാങ്കിങില്‍ 38ാം സ്ഥാനത്താണ് ഇപ്പോള്‍.

സജന്‍ പ്രകാശ്

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സാജന്‍ പ്രകാശ് മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് ആംഡ് പൊലീസില്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ സാജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. 1.56.38 സെക്കന്‍ഡില്‍ എ സ്റ്റാന്‍ഡേര്‍ഡ് ഒളിമ്പിക്‌സ് യോഗ്യത സമയം കുറിച്ച സാജന്‍, 2016 റിയോ ഒളിമ്പിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ്. ദേശീയ കോച്ച് എസ്.പ്രദീപ്കുമാറിന് കീഴിലാണ് പരിശീലനം. അമ്മ ഷാന്റിമോളാണ് പ്രതിസന്ധിനിറഞ്ഞ ജീവിതത്തില്‍ സാജന്റെ കരുത്ത്. ഇടുക്കി മണിയാറംകുടി സ്വദേശിയായ ഷാന്റിമോള്‍ നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനില്‍ അസി.പേഴ്‌സനല്‍ ഓഫീസറാണ്. ടോക്കിയോയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സാജന്റെ ലക്ഷ്യം.

പി.ആര്‍ ശ്രീജേഷ്

മൂന്ന് ഒളിമ്പിക്‌സുകളില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയെന്ന നേട്ടമാണ് ടോക്കിയോ ഒളിമ്പിക്‌സിലൂടെ പി.ആര്‍ ശ്രീജേഷിനെ തേടിയെത്തുക. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും, 2016ല്‍ റിയോയിലും ഇന്ത്യന്‍ വലകാത്തത് ശ്രീജേഷായിരുന്നു. 1980ന് ശേഷം ഒരു ഒളിമ്പിക് മെഡല്‍ നേടാനാവാത്ത ഇന്ത്യന്‍ ടീമിന്റെ മെഡല്‍ വരള്‍ച്ചക്ക് അന്ത്യം കുറിക്കുകയാണ് ശ്രീജേഷിന്റെയും സംഘത്തിന്റെയും ലക്ഷ്യം. നിലവിലെ ഫോമില്‍ ടീം ഒരു മെഡല്‍ പ്രതീക്ഷിക്കുന്നു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് രണ്ട് വര്‍ഷമായി നിരന്തര പരിശീലനത്തിലായിരുന്നു ടീം. 2011 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താനെതിരായ ജയത്തിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ദേശീയ ടീമിലെ സ്ഥിരസാനിധ്യമാക്കിയത്. 2013 ഏഷ്യാ കപ്പിലും, 2014 ലോക ചാമ്പ്യന്‍ഷിപ്പിലും മികച്ച ഗോള്‍കീപ്പറായി. 2016 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ശ്രീജേഷിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണനേട്ടം.കായിക വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷ്, എറണാകുളം കിഴക്കമ്പലം പട്ടത്ത് രവീന്ദ്രന്റെയും ഉഷയുടെയും മകനാണ്. മുന്‍ ലോങ്ജമ്പ് താരം കൂടിയായ ഡോ.അനീഷ്യയാണ് ഭാര്യ.

മുഹമ്മദ് അനസ്

400 മീറ്റര്‍ താരം കൊല്ലം നിലമേല്‍ സ്വദേശി മുഹമ്മദ് അനസിന് ഇത് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സാണ്. മില്‍ഖ സിങിനും കെ.എം ബിനുവിനും ശേഷം ഒളിമ്പിക് ട്രാക്കിലെത്തിയ 400 മീറ്ററിലെ ഏകതാരം. 2016 റിയോ ഒളിമ്പിക്‌സില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും അനസ് മത്സരിച്ചിരുന്നു. ടോക്കിയോയില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും, 4-400 റിലേയിലും മാത്രമാണ് മത്സരം. റിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹീറ്റ്‌സില്‍ ആറാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. 2017 ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ 400 മീറ്റര്‍ ചാമ്പ്യനാണ്. വിദേശ പരിശീലക ഗലീന ബുഖാറിനയുടെയും ദേശീയ പരിശീലകന്‍ രാജ്‌മോഹനും കീഴിലാണ് തയ്യാറെടുപ്പുകള്‍. 2013 മുതല്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ്. നിലമേല്‍ വളയം പരേതനായ യഹിയയുടെയും സീനയുടെ മകന്‍.

നിര്‍മല്‍ നോഹ അമോജ് ,അലക്‌സ്

4-400 മീറ്റര്‍ മിക്‌സഡ്, പുരുഷ റിലേ ടീമുകളിലാണ് നോഹ, അമോജ്, അലക്‌സ് എന്നിവര്‍ ഉള്‍പ്പെടുന്നത്. മൂവരുടെയും ആദ്യ ഒളിമ്പിക്‌സ്. പേരാമ്പ്ര പൂഴിത്തോട് അധ്യാപകനായ ടോമിച്ചന്‍-ആലീസ് ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ് നോഹ. സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമില്‍ അംഗമായിരുന്ന ആലീസ് ദേശീയ ഗെയിംസ് മെഡല്‍ ജേതാവാണ്. 2019 ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 4-400 മീറ്റര്‍ റിലേയിലെ ആങ്കറായിരുന്നു നോഹ. 4-400 മീറ്റര്‍ പുരുഷ റിലേ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 23കാരനായ അമോജ് ജേക്കബ്. പാലാ രാമപുരം സ്വദേശിയായ ജേക്കബിന്റെയും മേരിക്കുട്ടിയുടെയും മകന്‍. 2017 ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ റിലേ ടീമില്‍ അംഗമായിരുന്നു. 2016 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണവും 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. 2019 ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററിലെ സ്വര്‍ണ ജേതാവായ അലക്‌സ് ആന്റണി, ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്്. തിരുവനന്തപുരം പുല്ലുവിളയിലെ മത്സ്യത്തൊഴിലാളിയായ ആന്റണിയുടെയും സെര്‍ജിയുടെയും മകന്‍. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ്.

web desk 3: