X

പോക്സോ കേസില്‍ വികാരിക്ക് ഏഴ് വര്‍ഷം കഠിന തടവ്

ബാലികക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചു. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെയാണ് (49) തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ഏഴ് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കണം. പിഴയടക്കാത്തപക്ഷം ശിക്ഷാ കാലാവധി അഞ്ചുമാസം കൂടി അനുഭവിക്കേണ്ടിവരും.

2014ലാണ് കേസിന് ആസ്പദമായ സംഭവം. ഇടവകയിലെ ആദ്യകുര്‍ബാന ക്ലാസിലെത്തിയ ബാലികയെ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തി എന്നതാണ് കുറ്റം. കുര്‍ബാന ക്ലാസിലെ കുട്ടികളും അധ്യാപകരും പുരോഹിതരും സാക്ഷികളായിരുന്നു. മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ നിര്‍ണായക തെളിവുകളായി പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്. സമൂഹത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട പുരോഹിതനില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി.

പ്രോസിക്യൂഷന്‍ 18 സാക്ഷികളെയും 24 രേഖകളും ഒമ്പതു തൊണ്ടിമുതലുകളും ഹാജരാക്കി. ഒല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.പി. സുധീരന്‍, എന്‍.കെ. സുരേന്ദ്രന്‍, എ. ഉമേഷ് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.

 

webdesk12: