X

രാജീവ്ഗാന്ധിയുടെ ഘാതകന്‍ പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ ഘാതകന്‍ പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി. സംവിധായകന്‍ പാ രഞ്ജിത്തിനോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാഹുലിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പാ രഞ്ജിത്ത് പറഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ എല്‍.ടി.ടി തീവ്രവാദികള്‍ വധിക്കുന്നത്.

നേരത്തേയും, രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അച്ഛനെ വധിച്ചവരോട് താനും സഹോദരി പ്രിയങ്കയും ക്ഷമിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്നാണ് പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറയുന്നത്.

മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പേരറിവാളന്‍, മുരുകന്‍, സന്താന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ 27 വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നളിനി ഒഴികെ മറ്റാരും ഇതുവരെ പുറംലോകം കണ്ടിട്ടില്ല. പേരറിവാളന്‍ 1991 മുതല്‍ ജയിലിലാണ്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. മാനുഷിക പരിഗണന വച്ച് പ്രതികളെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ചെങ്കിലും പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇത് തള്ളിക്കളയുകയായിരുന്നു.

എല്‍ടിടിക്കാര്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരില്‍ ചുമത്തപ്പെട്ടത്. തനു എന്ന എല്‍ടിടി തീവ്രവാദി മനുഷ്യ ചാവേറായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിക്കുകയായിരുന്നു. മറ്റ് പതിനാലോളം പേരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 26 പേര്‍ക്കും ടാഡാ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ 1999ല്‍ പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് മാത്രമായി സുപ്രീം കോടതി വധശിക്ഷ ചുരുക്കി. ഈ നാല് പേരുടെ വധശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ഇരുപത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്തത്.

chandrika: