X

പട്ടാപ്പകല്‍ 29 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ അടിച്ചുമാറ്റി; മോഷണം പുറത്തറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം

പട്ന: ടെലികോം കമ്ബനി ജീവനക്കാരെന്ന വ്യാജേന 29 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍. ബിഹാറിലെ പട്‌നയിലെ തിരക്കേറിയ പ്രദേശത്ത് സ്ഥാപിച്ച ടവറാണ് മോഷ്ടിച്ചത്.പിര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സബ്‌സിബാഗ് പ്രദേശത്തിന്റെ ഹൃദയഭാഗത്ത് നടന്ന കവര്‍ച്ച കമ്ബനി പോലും അറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു.

ടെലികോം കമ്ബനിയുടെ സാങ്കേതിക വിദഗ്ധര്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി മൊബൈല്‍ ടവറുകളില്‍ സര്‍വേ നടത്തുന്നതിനിടെയാണ് മൊബൈല്‍ ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷഹീന്‍ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാന്‍സ്മിഷന്‍ സിഗ്‌നല്‍ ഉപകരണങ്ങളുള്ള ടവര്‍ സ്ഥാപിച്ചിരുന്നത്. കവര്‍ച്ചക്കാര്‍ ടവര്‍ മോഷ്ടിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും വ്യാഴാഴ്ചയാണ് വാര്‍ത്ത പുറത്തായതെന്നും പൊലീസ് പറഞ്ഞു. 2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സര്‍വെ അവസാനമായി നടന്നത്. അന്ന് ടവര്‍ അവിടെയുണ്ടായിരുന്നതെന്നാണ് പൊലീസും പറയുന്നത്.

എന്നാല്‍ ജനുവരി 16 നാണ് ടവര്‍ കാണാനില്ലെന്ന് കാണിച്ച്‌ ജിടിഎല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഏരിയ മാനേജര്‍ മൊഹമ്മദ് ഷാനവാസ് അന്‍വര്‍ പരാതി നല്‍കിയതെന്നും പൊലീസ് പറയുന്നു. 2006ലാണ് പ്രദേശത്ത് എയര്‍സെല്‍കമ്ബനിയുടെ ടവര്‍ സ്ഥാപിച്ചത്, എന്നാല്‍ 2017ല്‍ ജിടിഎല്‍ കമ്ബനിക്ക് ടവര്‍ വിറ്റു. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വീട്ടുടമയ്ക്ക് വാടക കമ്ബനി നല്‍കിയിരുന്നില്ല. എന്നാല്‍ നാല് മാസം മുമ്ബ് ഒരു സംഘം ആളുകള്‍ വന്ന് ടവര്‍ പൊളിച്ചുമാറ്റിയതെന്ന് കെട്ടിട ഉടമസ്ഥന്‍ പറയുമ്ബോഴാണ് കമ്ബനിയും കാര്യമറിയുന്നത്. ടവറിന് സാങ്കേതിക തകരാര്‍ ഉണ്ടെന്നും പുതിയത് ഉടന്‍ സ്ഥാപിക്കുമെന്നും ടവര്‍പൊളിച്ചുമാറ്റിയവര്‍ പറഞ്ഞതായി കെട്ടിട ഉടമസ്ഥന്‍ പറയുന്നു. തങ്ങളുടെ ജീവനക്കാരന്‍ ടവര്‍ നീക്കം ചെയ്തിട്ടില്ലെന്ന് കമ്ബനിയും ഉറപ്പിച്ചു പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

webdesk14: