X
    Categories: News

മധ്യയരശ് മാറ്റി തമിഴ്‌നാട് ഇനി ഒന്‍ട്രിയരശ്

അധികാരപ്രയോഗത്തോട് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് വിധേയത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്ന നടപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള മധ്യയരശ് എന്ന പ്രയോഗം മാറ്റിയാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മധ്യയരശ് എന്നതിനു പകരം യൂണിയന്‍ സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള ഒന്‍ട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങി. ഫെഡറല്‍ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ അമിത അധികാരമില്ലെന്നാണ് ഡി.എം.കെ.യുടെ നിലപാട്. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലംമുതല്‍ പിന്തുടരുന്ന നയമാണിത്.

ഇവരുടെ കാലത്തും കേന്ദ്ര സര്‍ക്കാരിനെ ഒന്‍ട്രിയരശ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ എ.ഐ .എ.ഡി. എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ 10 വര്‍ഷവും മധ്യയരശ് എന്ന പദമാണ് ഉപയോഗിച്ചത്. ഹിന്ദിവിരുദ്ധ സമരത്തിലൂടെ തമിഴ്നാട്ടില്‍ വേരുറപ്പിച്ച ഡി.എം. കെ. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരേയും ശക്തമായ നിലപാടെടുത്തിരുന്നു. തമിഴ് ദേശീയ ഭരണഭാഷയാക്കണമെന്ന ആവശ്യവുമായി സ്റ്റാലിന്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.
ലോകത്തെതന്നെ ഏറ്റവും പഴയ ഭാഷകളില്‍ ഒന്നായ തമിഴ് കേന്ദ്രസര്‍ക്കാര്‍ ഭരണഭാഷയായി പരിഗണിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം നേടിയെടുക്കാന്‍ കഴിവിന്റെ പരമാവധി ഉപയോഗിക്കുമെന്നാണ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

web desk 3: