X

പന്ത്രണ്ടോളം കേസുകളില്‍ പ്രതി; ദളിത് വനിതാ നേതാവായ മഞ്ജുവിന് പൊലീസ് അനുമതി നല്‍കിയില്ല

പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി പമ്പയിലെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവിന് പൊലീസ് അനുമതി നല്‍കിയില്ല. പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് താല്‍കാലികമായി മഞ്ജുവിന് അനുമതി നിഷേധിച്ചത്.

ശബരിമല ദര്‍ശനത്തിനൊരുങ്ങിയാണ് കേരള ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റായ മഞ്ജു ശബരിമലയില്‍ എത്തിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തന്റെ അവകാശമാണെന്നും സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും മഞ്ജു പറഞ്ഞു. എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും. എനിക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും പൊലീസുമാണ്. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും മഞ്ജു പറഞ്ഞു.

തുടര്‍ന്ന് സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജുവിന് പൊലീസിനെ സമീപിക്കുകയായിരുന്നു.

താന്‍ ആക്റ്റിവിസ്റ്റും നിരീശ്വരവാദിയും അല്ല. ഭക്തയാണെന്നും ദര്‍ശനത്തിന് പിന്നില്‍ തനിക്ക് മറ്റൊരു ഉദ്ദേശവും ഇല്ലെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. ഇരുമുടി കെട്ടോട് കൂടിയെത്തിയ മഞ്ജു തിരിച്ച്് പോവാന്‍ തയ്യാറല്ല എന്നും പൊലീസിനോട് പറഞ്ഞതായി ആണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്റലിജന്‍സിന്റെ പരിശോധനയില്‍ മഞ്ജുവിനെതിരെ പന്ത്രണ്ടോളം ക്രിമിനല്‍ കേസുകള്‍ കണ്ടെത്തിയതായാണ് വിവരം.

നേരത്തെ അഞ്ച് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് വരുന്നുന്നെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പതിനെട്ടാംപടി വരെ എത്തിക്കുവാന്‍ മാത്രമാണ് പൊലീസിന് കഴിഞ്ഞത്.

തുടര്‍ന്ന് നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട് വന്നതിന് പിന്നാലെ യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു. ഐ.ജി മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിലെത്തിയിട്ടുണ്ട്.

 

chandrika: