X

കിമ്മുമായി ഒരു കരാറിലൊപ്പിടുമെന്ന് ട്രംപ്: അറിയാന്‍ ആകാംക്ഷയോടെ ലോകം

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.

ഉത്തരകൊറിയയുമായി ഒരു കരാര്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച്ച തുടരും.

ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 6.30ന് സെന്റോസ് ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും ആദ്യ കൂടിക്കാഴ്ച്ച നടത്തിയത്.

ആദ്യം നടത്തിയ വണ്‍-ഓണ്‍-വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ട്രംപ് പറഞ്ഞു. പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്‍മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരിയും നേരില്‍ കാണുന്നത്. 195053 കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ ഇരു രാജ്യത്തേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിരുന്നില്ല. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടുന്നതായിരുന്നു രണ്ടാമത്തെ ചര്‍ച്ച.

chandrika: