X

ഒമാന്‍ എയര്‍: ഒരാള്‍ക്ക് ഇനി ഒരു ബാഗേജ് മാത്രം

മസ്‌കത്ത്: ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോയില്‍ കൂടാത്ത ഒരു ബാഗ് (ചെക്ക്ഡ് ഇന്‍) മാത്രമേ ജനുവരി മുതല്‍ കൊണ്ടുപോകാനാവുകയുള്ളൂവെന്ന് അധികൃതര്‍. 30 കിലോ ഭാരത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കാന്‍ സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അധിക ഭാരമുള്ള ബാഗേജിന് ആദ്യ 20 കിലോക്ക് 20 റിയാല്‍ ഈടാക്കും. എന്നാല്‍, അഡീഷനല്‍ ബാഗേജ് അലവന്‍സ് ഓണ്‍ലൈനില്‍ മുന്‍കൂറായി എടുത്താല്‍ 16 റിയാല്‍ ആയി കുറയും.

 

ഒരു സിംഗ്ള്‍ സ്യൂട്ട്‌കേസ് 1 കിലോയോ, അല്ലെങ്കില്‍ 19 കിലോ അമിത ഭാരമോ ആയാല്‍ എക്‌സസ്സ് ബാഗേജിനുള്ള 20 റിയാല്‍ എയര്‍പോര്‍ട്ടില്‍ അടക്കേണ്ടതാണ്. ഗോള്‍ഡ്, സില്‍വര്‍ സിന്‍ഡ്ബാദ് കാര്‍ഡുകളുള്ള ബിസിനസ്, ഫസ്റ്റ് ക്‌ളാസ് യാത്രക്കാര്‍ക്ക് 20 കിലോ മിനിമവും 30 കിലോ പരമാവധിയുമുള്ള എക്‌സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്. അതേസമയം, ഗോള്‍ഡ്, സില്‍വര്‍ സിന്‍ഡ്ബാദ് കാര്‍ഡുകളുള്ള എകോണമി ക്‌ളാസ് യാത്രക്കാര്‍ക്ക് 20 കിലോ വരെ ഭാരമുള്ള എക്‌സ്ട്രാ ബാഗ് അനുവദിക്കുന്നതാണ്.

 

ഒമാന്‍ എയറിന്റെ നിലവിലെ അഡീഷനല്‍ ബാഗേജ് നിരക്കിന് പകരം അഡീഷനല്‍ പീസ് സിസ്റ്റം ആണ് ഇനി വരാന്‍ പോകുന്നതെന്ന് ഇതുസംബന്ധിച്ച ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതുവഴി, യാത്രക്കാര്‍ക്ക് ചെക്ക്ഡ് ഇന്‍ ആയ 20 കിലോ വരെ ഭാരമുള്ള അഡീഷനല്‍ പീസ് വാങ്ങാവുന്നതാണ്. ഓരോ അഡീഷനല്‍ പീസിനും എയര്‍പോര്‍ട്ടില്‍ 20 റിയാല്‍ ചുമത്തും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ 16 റിയാലും.

 
ഇതുകൂടാതെ, വളര്‍ത്തു മൃഗങ്ങള്‍, കായിക ഉപകരണങ്ങള്‍, 158 സെന്റിമീറ്ററിന് മുകളിലുള്ളവ എന്നിവക്ക് സ്‌പെഷ്യലിസ്റ്റ് ലഗേജ് ഏര്‍പ്പെടുത്തുന്നതാണ്. ചില സ്ഥലങ്ങളിലേക്ക് മുന്‍കൂറായി ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രമോഷണല്‍ വിലയായ 16 റിയാല്‍ നല്‍കിയാല്‍ മതി. എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങുന്ന ഇനങ്ങള്‍ക്ക് 20 ശതമാനം വരെ ആദായം നേടാവുന്നതാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമെന്ന നിലയിലാണ് പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

 

അതേസമയം, നിലവിലുള്ള ഹാന്റ് ബാഗേജ് അലവന്‍സില്‍ മാറ്റമുണ്ടാവില്ല. ഫസ്റ്റ്, ബിസിനസ് ക്‌ളാസുകളില്‍ ഓരോ യാത്രക്കാരനും 14 കിലോ വീതം ഭാരമുള്ള രണ്ടു ബാഗുകള്‍ കൊണ്ടുപോകാം. എന്നാല്‍, ഇതിന്റെ പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. എകോണമി ക്‌ളാസില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും 7 കിലോ വരെ ഭാരമുള്ള ഒരു ബാഗ് കൊണ്ടു പോകാം. ഇതിന്റെയും പരമാവധി വലുപ്പം 115 സെന്റി മീറ്റര്‍ (45 ഇഞ്ച്) ആയിരിക്കണം. പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്ന സമയത്ത് അന്തിമ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ വിശദീകരിച്ചു.

chandrika: