X
    Categories: indiaNews

‘പേരുമാറ്റാന്‍ നടക്കുന്നവരുടെ പേര് ആദ്യം മാറ്റണം’; യോഗി ആദിത്യനാഥിനെതിരെ ഉവൈസി

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിന്റെ പേരുമാറ്റാന്‍ നടക്കുന്നവരുടെ പേരാണ് ആദ്യം മാറ്റാന്‍ പോകുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് നഗരത്തെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്നും ഉവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.

നാടിന്റെ പേരു മാറ്റേണ്ടവര്‍ക്ക് ജനങ്ങള്‍ ഉത്തരം നല്‍കണം. ഹൈദരാബാദിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന പേര് നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോക്കിടെയായിരുന്നു പ്രതികരണം.

 

 

web desk 3: