X

‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേര്‍ക്ക് ഗുരുവായൂരപ്പന് മുമ്പില്‍ താലികെട്ട്

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളില്‍ മൂന്നു പേര്‍ക്ക് ഗുരുവായൂരില്‍ മിന്നു കെട്ട്. ഏറെ വാര്‍ത്തയായ ‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേരുടെ വിവാഹമാണ് ഇന്ന് നടന്നത്. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ താലികെട്ടാണ് നടന്നത്. രാവിലെ 7.45നും 8.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആങ്ങള ഉത്രജനാണ് ചടങ്ങുകള്‍ നടത്തിയത്. നാലാമത്തെയാളായ ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ വിവാഹം പിന്നീട് നടക്കും.

എല്ലാവരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു അമ്മ രമാദേവിയുടെ ആഗ്രഹം. എന്നാല്‍ ഉത്രജയുടെ വരന്‍ ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവരികയായിരുന്നു. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ് ഉത്രജ. വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ്.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്തത്. മാധ്യമ പ്രവര്‍ത്തകയായ ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതാണ് അനസ്തീഷ്യ ടെക്‌നീഷ്യനായ ഉത്തമയുടെ വരന്‍.

ഗുരുവായൂരപ്പന് രമാദേവി സ്വര്‍ണത്തള കാണിക്കയായി നല്‍കി. ‘കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ’ – അവര്‍ പറഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് പരസ്പരം സാമ്യമുള്ള പേരുകളിട്ടു. കുട്ടികള്‍ക്ക് പത്തു വയസ്സാകും മുമ്പ് പ്രേംകുമാര്‍ മരിച്ചു. പിന്നീട് പ്രതിസന്ധികള്‍ ഏറെ തരണം ചെയ്താണ് രമാദേവി കുട്ടികളെ വളര്‍ത്തി വലുതാക്കിയത്.

Test User: