X

ദിലീപിന്റെ അറസ്റ്റ്: പുതിയ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പി.ജി ജോര്‍ജ്ജ് എം.എല്‍.എ.

ദിലീപിനെതിരെ ഗുഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്നാണ് പി.സി ജോര്‍ജ്ജ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.

ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റു ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്കു കൈമാറി.

അന്വേഷണം പുരോഗമിക്കുന്ന കേസില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് സൂപ്രണ്ട് ജയില്‍മുദ്ര പതിപ്പിച്ചതെന്നാണ് പി.സി ജോര്‍ജ്ജ് കത്തില്‍ ചോദിക്കുന്നത്.

പി.സി ജോര്‍ജ്ജിന്റെ കത്തിന്റെ പൂര്‍ണരൂപം:

എറണാകുളത്ത് സിനിമാനടിയെ തട്ടികൊണ്ടുപോയ കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി എന്ന മുഖ്യപ്രതി ജയിലില്‍ നിന്നും അയച്ച കത്ത് വാര്‍ത്ത മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

ജയില്‍ വകുപ്പിന്റെ മുദ്ര പതിഞ്ഞ ഈ കത്തിന്റെ കോപ്പി നവമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഈ കത്തിന്റെ അസല്‍ പകര്‍പ്പിന്റെ കോപ്പിയാണെങ്കില്‍ ഒട്ടേറെ സംശയങ്ങള്‍ അതുയര്‍ത്തുന്നുണ്ട്.

അതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വസ്തുത പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തിലെ ജയില്‍ വകുപ്പിന്റെ മുദ്രയാണ്.

ജയിലില്‍ കഴിയുന്ന ഒരു പ്രതി പുറത്തേക്ക് കത്ത് അയക്കണമെങ്കില്‍ അതെഴുതുവാനുള്ള കടലാസ് ജയില്‍ സൂപ്രണ്ടാണ് അനുവദിച്ചു നല്‍കേണ്ടത്. പ്രതി വസ്തുത കടലാസിലെഴുതുന്ന കത്തുകളും കുറിപ്പുകളും ജയില്‍ സൂപ്രണ്ട് വായിച്ചു നോക്കാന്‍ ബാധ്യസ്തനാണ്.

നിയമപരമായ അപാകതകളൊന്നും ഈ കത്തിലോ കുറിപ്പിലോ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടിന് പരിശോധനയിലൂടെ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ അത് പ്രതിയുടെ പേരില്‍ ജയിലിനു പുറത്ത് കൈമാറാന്‍ ജയില്‍ ചട്ടങ്ങളനുസരിച്ച് കഴിയുകയുള്ളൂ.

ഈ ചട്ടം നിലനില്‍ക്കെയാണ് ഒരു സിനിമാനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി എന്ന മുഖ്യപ്രതി അതേ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടന് കത്തെഴുതി ജയിലിനു പുറത്തേക്ക് കൈമാറിയത്.

ഈ കത്തില്‍ ജയില്‍ വകുപ്പിന്റെ മുദ്ര പതിഞ്ഞത് അതീവഗുരുതരമായ നിയമലംഘനമാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ അതേ വിഷയത്തിന് വീണ്ടും പണം ആവശ്യപ്പെട്ടു കൊണ്ട് പള്‍സര്‍ സുനി എന്ന പ്രതി എഴുതിയ കത്താണ്.

അത് വായിച്ചുനോക്കി വിശദമായി പരിശോധിച്ചിട്ടാണോ ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിന്റെ മുദ്രപതിപ്പിച്ച് എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെയും നിലവിലെ കേസിന്റെ ഗൗരവത്തെയും കുറിച്ചറിയുന്നയാളാണ് ജയില്‍ സൂപ്രണ്ട്.

കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതി പണം ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ കത്തില്‍ ജയില്‍ വകുപ്പിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികമാകാന്‍ ഇടയില്ല. വലിയ ഗൂഢാലോചന തന്നെ ഇതിന്റെ പിന്നില്‍ നടന്നിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്ന സമയം, അത് ദൃശ്യമാധ്യമങ്ങളിലെ രാത്രികാല ചര്‍ച്ച നയിക്കുന്ന ഏതാനും മാധ്യമപ്രവര്‍ത്തകരുടെ കയ്യിലെത്തിയ രീതി, ഇതൊക്കെ വലിയ സംശയങ്ങളാണ് പൊതുവില്‍ ഉയര്‍ത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ ഒരു നടനെ മനപൂര്‍വം നശിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ഗൂഢാലോചനയുടെ മുഖ്യപ്രതിസ്ഥാനത്തേക്കാണ് നിയമവിരുദ്ധമായി തടവുപുള്ളിയുടെ കത്ത് പുറത്തേക്ക് കൈമാറാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടും എത്തുന്നത്.

ഇയാളെ അടിയന്തരമായി സര്‍വീസില്‍ നിന്നും സസ്‌പെന്റു ചെയ്യാനും അറസ്റ്റ് ചെയ്ത് കേസെടുക്കുവാനും സര്‍ക്കാര്‍ തയാറാവണം.

ഇതിന് ഗവണ്‍മെന്റ് തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാറിന്റെ അനുവാദത്തോട് കൂടി നടന്ന ഒരാസൂത്രിത ഗൂഢാലോചനയാണെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരും.

ഈ കേസിന്റെ പ്രാരംഭഘട്ടത്തില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ കേസില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ വാദത്തെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വം ശ്രമങ്ങളുണ്ടായോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ആയതിനാല്‍ ഈ കേസില്‍ അടിയന്തര ഉന്നതതല അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന് സംസ്ഥാന നിയമനിര്‍മാണ സഭയിലെ അംഗമെന്ന ചുമതലാബോധത്തോടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

chandrika: