X

5 മാസമായി പെന്‍ഷന്‍ കിട്ടിയില്ല; റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച പൊന്നമ്മയ്ക്ക് കോണ്‍ഗ്രസ് സഹായം; ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി

തൊടുപുഴ: പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം. റോഡില്‍ കസേരയിട്ട് ഇരുന്നാണ് ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ തൊണ്ണൂറു വയസുകാരി പൊന്നമ്മ പ്രതിഷേധിച്ചത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതിനാലാണ് വയോധിക പ്രിഷേധത്തിനിറങ്ങിയത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് വയോധികയ്ക്ക് സഹായവുമായി കോണ്‍ഗ്രസ് എത്തി.

പൊന്നമ്മയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി.

ഇന്നലെ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡിലാണ് പൊന്നമ്മ വേറിട്ട പ്രതിഷേധം നടത്തിയത്. റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറാണ് പ്രതിഷേധിച്ചത്. പൊന്നമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു. സ്വകാര്യ ബസ് അടക്കമാണ് അല്‍പ്പനേരത്തേയ്ക്ക് കുടുങ്ങിയത്.

പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.

webdesk14: