X

സതീശന്‍ പാച്ചേനിക്ക് വോട്ട് തേടി കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍

കണ്ണൂര്‍: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിക്ക് വോട്ട് തേടി പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ശരത് ലാലിന്റെയും, കൃപേഷിന്റെയും സഹോദരിമാര്‍. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ തങ്ങളെപോലുള്ള സഹോദരിമാരും അമ്മമാരും കണ്ണീര് കുടിക്കേണ്ടിവരുമെന്ന് സഹോദരിമാര്‍ പറഞ്ഞു. സംസ്ഥാനത്താകമാനം ഭരണമാറ്റം ഉണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഓരോ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഉണ്ടാകണമെന്ന് കൃഷ്ണ പ്രിയയും, അമൃതയും കണ്ണൂരില്‍ പറഞ്ഞു.

കാസര്‍ഗോഡ് പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്ത ശരത് ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ ഇരുവരും പങ്കെടുത്തു. എന്റെ അച്ഛന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ജ്യേഷ്ഠന്‍ ത്രിവര്‍ണപാതകയാണ് കൈയില്‍പിടിച്ചത്. അതുകൊണ്ടാണ് എന്റെ ജ്യേഷ്ഠന്റെ ജീവന്‍ അവരെടുത്തതെന്ന് കൃഷ്ണപ്രിയ പറഞ്ഞു.

തനിക്കും തന്റെ കുടുംബത്തിന്റെയും കണ്ണീര്‍ ഇനിയും തോര്‍ന്നില്ല. ഈ കണ്ണീര്‍ തോരണമെങ്കില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും മാറണം.അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയുള്ള വിധിയെഴുത്താകണം തിരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്‌ലാലിന്റെ സഹോദരി അമൃത ആവശ്യപ്പെട്ടു.

തങ്ങളുടെ സഹോദരങ്ങളായ ചെറുപ്പക്കാര്‍ മാത്രമല്ല. ഷുഹൈബിന്റെയും ഷുക്കൂറുള്‍പ്പെടെയുള്ളവരുടെ ചോര വീണ മണ്ണില്‍ ഇനിയും ചെറുപ്പക്കാര്‍ മരിച്ച് വീഴാതിരിക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തിന്റെ പടിയിലേക്ക് കയറിവരരുതെന്നും സഹോദരിമാര്‍ പറഞ്ഞു. മഹിളാ സംഗമം എഐസിസി അംഗവും മുന്‍ മേയറുമായ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി വിവിധ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

web desk 3: