X

അവാര്‍ഡ് ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് 107 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ പകിട്ട് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം. മോഹന്‍ലാലിനെ പോലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം അവാര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ പ്രകാശ് രാജും എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ഉള്‍പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്:

ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന പുരസ്‌കാര ചടങ്ങാണ് കേരളത്തിലും നടപ്പാക്കേണ്ടത്. പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി നല്‍കണം. അവാര്‍ഡ്ദാന ചടങ്ങ് ലളിതവും അന്തസുറ്റതുമായിരിക്കണം. മുഖ്യാതിഥിയെ ക്ഷണിക്കേണ്ടില്ല. അത് ഈ ചടങ്ങിന് യോജിച്ചതല്ല. അവാര്‍ഡ് ജേതാക്കളെ കുറച്ചു കാണുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ്. മുഖ്യാതിഥിയെ ക്ഷണിക്കുകയാണെങ്കില്‍ ഡോക്ടര്‍ ബിജു അടക്കം ജൂറി അംഗങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും.

ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറുക. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ പിന്തുണക്കുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം സംവിധായകനും ജൂറി അംഗവുമായ ഡോ.ബിജു ഫേസ്ബുക്ക് പേജില്‍ കുറിക്കുകയും ചെയ്തിരുന്നു.

chandrika: