X

ആര്‍.എസ്.എസും എസ്.ഡി.പി.ഐയും വെട്ടിക്കൊല്ലുമ്പോള്‍ പിണറായി വിജയന്‍ ഗ്യാലറിയിലിരുന്നു കളി കാണുകയാണ്: യൂത്ത് കോണ്‍ഗ്രസ്‌

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. എസ്.ഡി.പി.ഐയുടെയും ആര്‍.എസ്.എസ്സിന്റെയും ഗുണ്ടാസംഘങ്ങള്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നകയാണെന്നാണ് ഷാഫി പറമ്പില്‍ ഉന്നയിച്ച വിമര്‍ശനം. ഫേസ്ബുക്ക് വഴിയാണ് ഷാഫി പറമ്പില്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.

നാടിന്റെ സമാധാനത്തെ കെടുത്തുകയാണ് ആലപ്പുഴയിലെ വര്‍ഗീയ കൊലപാതകങ്ങളെന്നും കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടര്‍കഥയാവുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും കുറ്റപ്പെടുത്തി.

ക്രിമിനലുകള്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്‍സായിമാറി ഭരണതുടര്‍ച്ചയെന്നും പറഞ്ഞു. ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണെന്നും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനോ സാധിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.

web desk 3: