തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയാണെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടിലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിര്‍മാണം തുടങ്ങിയത് വലിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തില്‍ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തര പ്രമേയത്തില്‍ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കണമെന്നാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തര പ്രമേയം പോലും അവതരിപ്പിച്ചതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുറമുഖം ഒഴിപ്പിക്കാനാവില്ല. ജീവിതം പൊറുതിമുട്ടിയ സമൂഹമാണ് മത്സ്യത്തൊഴിലാല്‍കള്‍. തീരത്തിന്റെ കണ്ണീരൊപ്പിയത് ഞങ്ങളാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ സജി ചെറിയാന്‍ കരഞ്ഞപ്പോള്‍ തീരമാണ് കണ്ണീരൊപ്പിയത്. മത്സ്യതൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി അവരെ സന്തോഷത്തോടെ കൂടെ നിര്‍ത്തി പ്രശ്നം പരിഹരിക്കണം. നഷ്ടപരിഹാരം നല്‍കാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കണം – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് ഒരുപാടധികം തടസങ്ങളുണ്ടായിരുന്നു. ഇവിടെയൊരു പോര്‍ട്ട് വരുന്നത് അസാധ്യമായ കാര്യമെന്ന് വിമര്‍ശനം ഉണ്ടായി. അതൊക്കെ കഴിഞ്ഞ് വന്നപ്പോഴാണ് സമരമുണ്ടായത്. ഇത്തരമൊരു പ്രശ്‌നം വികസിച്ച് വരാന്‍ പാടില്ലായിരുന്നു. മന്ത്രിയെ സംബന്ധിക്കുന്ന ഒരു പ്രസ്താവന ഈ അടുത്ത കാലത്ത് കേരളം കേട്ട ഏറ്റവും മോശമായ ഒരു സ്റ്റേറ്റ്‌മെന്റാണ്. അതിനെകുറിച്ച് മാന്യമായി പറയാവുന്നത് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണി കേള്‍ക്കാഞ്ഞിട്ടാണ്. അതില്‍ നിന്നൊരു രാഷ്ട്രീയ മുതലെടുപ്പ് ഞങ്ങളാഗ്രഹിച്ചിട്ടില്ല. ഞങ്ങള്‍ക്കത് വേണ്ട. ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കേരളത്തിലെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള നിലപാടെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത് വികസിക്കാന്‍ ഇടയാക്കരുത്. മന്ത്രി അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു.
അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അങ്ങനെ കേരളത്തില്‍ കേള്‍ക്കാന്‍ പോലും പാടില്ല. ഇവിടെ എന്താണ് തകരാറായതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. വിഴിഞ്ഞം കരാര്‍ അദാനിക്ക് കൊടുത്തത് ആരാണെന്ന് തര്‍ക്കിക്കേണ്ട. ആ നിലയ്ക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പരാതി വരാത്ത വിധത്തില്‍ നഷ്ടപരിഹാരം നല്‍കണമായിരുന്നു. – കുഞ്ഞാലിക്കുട്ടി പറഞ്ഞു.