X

വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി വീണ്ടും മോദി; പ്രസംഗം ഇന്ന് വൈകീട്ട് അഞ്ചോടെ

പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയില്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട് പുതിയ പ്രഖ്യാപനം നടത്തുക. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വന്‍ മാറ്റം വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖയാവും ഇന്നു പ്രഖ്യാപിക്കുകയെന്നാണ് വിവരം.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗത്തിലാവും മാര്‍ഗരേഖയുടെ പ്രഖ്യാപനമുണ്ടാവുക. പ്രസംഗത്തിന്റെ തല്‍സമയ സംപ്രേഷണവുമുണ്ടാകും.
നോട്ട് നിരോധനത്തെയും ജി.എസി.ടിയേയും തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നില്ലെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം പോലെ രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതാവും മോദിയുടെ ഇന്നത്തെ അഭിസംബോധനയും എന്ന ചിന്തയാണു സാമ്പത്തിക വിദഗ്ധര്‍.

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖ ഇന്നു പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നികുതിയില്‍ വന്ന മാറ്റത്തിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള അവസരം പ്രഖ്യാപനത്തിലുണ്ടാവും എന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗം മോദിയുടെ പുതിയ പ്രഖ്യാപനത്തിന് നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തിയ വമ്പന്‍ മാറ്റങ്ങളില്‍ വലിയ എതിരിപ്പ് ഉയരുന്നതിനിടയിലും ബി.ജെ.പി യോഗങ്ങളില്‍ നേരത്തെ മോദിക്ക് പിന്തുണ ലഭിച്ചിരുന്നു.

നോട്ട് അസാധുവാക്കിയശേഷം രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ഇന്നു നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ചയാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ വിശദീകരിക്കുമെന്നാണു വിവരം.
രാജ്യത്തെ സാമ്പത്തിക മാന്ദ്യം റിപ്പോര്‍ട്ടുകള്‍ മോദി ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് ധനകാര്യ മന്ത്രി മാന്ദ്യം അംഗീകരിക്കുന്ന തരത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന ഉത്തേജനപാക്കേജില്‍ അടിസ്ഥാന സൗകര്യം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, തൊഴില്‍ സൃഷ്ടിക്കല്‍, ഓഹരി വില്‍പന, ബാങ്കിങ് തുടങ്ങിയ മേഖലകള്‍ക്കു മുന്‍തൂക്കം നല്‍കുമെന്നാണ് വിവരം. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് പുതിയ പാക്കേജിന് രൂപം നല്‍കിയത്.

chandrika: