X

പുഴയിലെ കയത്തിൽ മുങ്ങിയ യുവതിയേയും പെൺകുട്ടിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർ

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ അകപ്പെട്ട പെൺകുട്ടിയേയും രക്ഷിക്കാനിറങ്ങിയ യുവതിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർ. കുന്ദമംഗലം മർക്കസിനടുത്ത് പൂനൂർ പുഴയിൽ അപകടത്തിൽ പെട്ട യുവതിക്കും പെൺകുട്ടിക്കുമാണ് കോഴിക്കോട് കൺട്രോൾ റൂം എസ് ഐ സുബോധ് ലാൽ, സി പി ഒ പ്രശാന്ത് എന്നിവർ രക്ഷകരായത്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. മർക്കസിന് സമീപം പുഴയോരത്ത് ചിലർ പതിവായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസുദ്യോഗസ്ഥർ എത്തിയത്.

ആളുകളുടെ കരച്ചിൽ കേട്ട് പുഴയോരത്തെത്തിയപ്പോൾ യുവതി പുഴയിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. കുഞ്ചു എന്ന യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ് വെള്ളത്തിൽ വീണ 13 വയസുകാരി നജാ ഫാത്തിമയെ രക്ഷപ്പെടുത്താനാണ് ഇവർ പുഴയിൽ ചാടിയതെന്ന് മനസിലായത്. നീന്തൽ വശമില്ലാതിരുന്ന ഇവരും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. വിവരം മനസിലാക്കിയ എസ് ഐ സുബോധ് ലാലും പ്രശാന്തും വീണ്ടും വെള്ളത്തിലേക്ക് ചാടി നജ്മയെയും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉടൻ തന്നെ പൊലീസ് ഡ്രൈവർ സജീഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. സന്ദർഭോജിതമായ ഇടപെടലിലൂടെ സാഹസികമായി രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ എസ് ഐ സുബോധ് ലാലിനെയും സി പി ഒ പ്രശാന്തിനെയും പൊലീസുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.

web desk 1: