X

ബാലഭാസ്‌ക്കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍കേസ് പ്രതി; സാമ്പത്തിക ഇടപാടിലെ ദുരൂഹത സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്്റ്റ് ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാലക്കാട്ടെ ഒരു ആയുര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതും മരണവുമായും ബന്ധമുണ്ടെന്നും ബാലഭാസ്‌ക്കറിന്റെ പിതാവ് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടന്നത്.

ബാലഭാസ്‌ക്കറിന് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട്ടുള്ള ആയുര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാലഭാസ്‌ക്കറിന് നല്‍കാനുള്ള എട്ടുലക്ഷം രൂപ ബാങ്ക് വഴിതന്നെ തിരിച്ചു നല്‍കിയെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഡോക്ടര്‍ പൊലീസിന് മുന്നില്‍ സമര്‍പ്പിച്ചു.

അതേസമയം, കാറോടിച്ചിരുന്ന ബന്ധു അര്‍ജുന്‍ രണ്ടു ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഒറ്റപ്പാലം, ചെറുതിരുത്തി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എ.ടി.എമ്മിലെ പണം കവര്‍ന്ന കേസിലെ പ്രതികളെ സഹായിച്ചുവെന്നതാണ് കുറ്റം.

എന്നാല്‍ അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്നും അര്‍ജുനാണെന്നും മൊഴിയുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മടങ്ങവേ തിരുവനന്തപുരത്തിനടുത്തുവെച്ചാണ് അപകടം ഉണ്ടായത്. ഏകമകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഒരാഴ്ച്ചക്കു ശേഷമാണ് ബാലഭാസ്‌ക്കര്‍ മരണത്തിന് കീഴടങ്ങുന്നത്.

chandrika: