X

തെലുങ്കാനയില്‍ സെക്‌സ് റാക്കറ്റില്‍ നിന്ന് 11 പെണ്‍കുട്ടികളെ മോചിപ്പിച്ചു

ഹൈദരാബാദ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ വില്‍പന നടത്തുന്ന സെക്‌സ് റാക്കറ്റില്‍ നിന്നും ഹൈദരാബാദ് പൊലീസ് 11 പെണ്‍കുട്ടികളെ മോചിപ്പിച്ചു. വളര്‍ച്ച കൂട്ടാനായി ഹോര്‍മോണ്‍ കുത്തിവയ്പ്പ് നടത്തിയ നിലയിലാണ് അഞ്ചു വയസുകാരിയുള്‍പ്പെടെ 11 പെണ്‍കുട്ടികളെ പൊലീസ് വീണ്ടെടുത്തത്.

തെലങ്കാനയിലെ യദാദ്രിബോങ്ഗ്രി ജില്ലയിലെ അനധികൃത കേന്ദ്രത്തില്‍ കുട്ടികളെ താമസിപ്പിച്ച് ഇടപാടുകള്‍ നടത്തിവരികയായിരുന്ന സംഘത്തില്‍ നിന്നുമാണ് കുട്ടികളെ പൊലീസ് മോചിപ്പിച്ചത്. പൊലീസ് നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികള്‍ വേഗത്തില്‍ പ്രായപൂര്‍ത്തിയെത്താന്‍ ഹോര്‍മോണ്‍ മരുന്നുകള്‍ കുത്തിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ദൊമാരി സമുദായത്തില്‍ പെട്ട എട്ടു പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.യദാഗ്രി സ്വദേശികളായ കംസാനി കല്യാണി (25), കംസാനി അനിത (30), കംസാനി സുശീല (60), കംസാനി നരസിംഹ (23), കംസാനി ശ്രുതി (25), കംസാനി സരിത (50), കംസാനി വാണി (28), കംസാനി വംശി (20) എന്നിവരാണ് പിടിയിലായത്. പാരമ്പര്യമായി ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് ദൊമാരി സമുദായാംഗങ്ങളെന്ന് പൊലീസ് പറഞ്ഞു. രണ്ട് ലക്ഷം രൂപ നല്‍കിയാണ് ദരിദ്ര കുടുംബങ്ങളില്‍ നിന്ന് ഇടപാടുകാര്‍ കുട്ടികളെ സംഘടിപ്പിക്കുന്നത്. ചാരവൃത്തിക്കായും റെയില്‍വെ സ്‌റ്റേഷനില്‍ ഭിക്ഷ യാചിക്കുന്നതിനും മറ്റും ഇത്തരം കുട്ടികളെ ഉപയോഗിക്കാറുണ്ട്.

ഇത്തരം വ്യഭിചാര ശാലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരേയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ നല്‍കുന്നത്. കുത്തിവയ്‌പ്പൊന്നിന് 25000 രൂപയാണ് ഡോക്ടര്‍മാര്‍ ഈടാക്കി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

chandrika: