X

ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമെന്ന് പൊലീസ്

ടെക്‌സാസ്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. മരണം നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയാണ് സംഭവിച്ചതെന്നാണ് വെസ്‌ലി മാത്യു പൊലീസില്‍ നല്‍കിയ മൊഴി വടക്കന്‍ ടെക്‌സാസില്‍ നിന്നും കാണാതായ ബാലിക ഷെറിന്‍ മാത്യൂസിന്റേത് തന്നെയാണ് കഴിഞ്ഞ ദിവസം കലുങ്കിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതമാണെന്ന് പൊലീസ് ഉറപ്പിച്ചതായാണ് സൂചന. വെസ്‌ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് വിവരം. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്.
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്.

ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.

വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.

chandrika: