X
    Categories: indiaNews

പ്രണബ് മുഖര്‍ജി അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.

2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ബഹുമതി നല്‍കിയത്. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.

സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭി
ഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.

പരേതയായ സുവ്‌രയയാണ് ഭാര്യ. അഭിജിത്, ഇന്ദ്രജിത്,ശര്‍മിഷ്ഠ എന്നിവര്‍ മക്കളാണ്.

chandrika: