X
    Categories: indiaNews

അഗ്രഗണ്യനായ ശാസ്ത്രജ്ഞന്‍, നോബേല്‍ ഉറപ്പ്; കാറ്റാടിയില്‍ നിന്ന് കുടിവെള്ളവും ഓക്‌സിജനും ഉണ്ടാകാനാകുമെന്ന മോദിയുടെ വാദത്തില്‍ പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: കാറ്റാടി യന്ത്രം ഉപയോഗിച്ച് വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും കുടിവെള്ളം ഉത്പാദിപ്പിക്കാനും സാധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.ഇന്ത്യയുടെ അഗ്രഗണ്യനായ ശാസ്ത്രജ്ഞനായ മോദിയുടെ കണ്ടുപിടിത്തം ശരിക്കും നോബേല്‍ സമ്മാനത്തിന് അര്‍ഹമാണെന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്‌സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തിലായിരുന്നു കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന് പറഞ്ഞത്. വിന്റ് എനര്‍ജി സെക്ടറുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി ആന്‍ഡേഴ്‌സണുമായി സംസാരിച്ചത്.
കാറ്റാടി യന്ത്രത്തിന്റെ സഹായത്തോടെ വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെന്റിക് ആന്‍ഡേഴ്‌സണോട് മോദി പറയുന്നത്.

ഇതു മാത്രമല്ല കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാമെന്നും വെള്ളവും ഊര്‍ജ്ജവും ഓക്‌സിജനും ഒരൊറ്റ കാറ്റാടി യന്ത്രത്തില്‍ നിന്ന് ലഭിക്കുമെന്നും മോദി പറയുന്നുണ്ട്. ഇക്കാര്യം വേണമെങ്കില്‍ ശാസ്ത്രജ്ഞര്‍ക്ക് പരീക്ഷണവിധേയമാക്കാമെന്നും മോദി പറഞ്ഞുവെച്ചിരുന്നു.

മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘മോദിയ്ക്ക് ഒരു കാര്യം അറിയില്ല എന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. മറിച്ച് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് അദ്ദേഹത്തോട് തുറന്നുപറയാനുള്ള ധൈര്യം ചുറ്റുമുള്ള ആര്‍ക്കും ഇല്ല എന്നതാണ്’, എന്നായിരുന്നു രാഹുല്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയത്.

 

 

web desk 3: