X

78 ചിത്രങ്ങള്‍, 50 ലധികം രാജ്യങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ വനിതകളുടെ നിറ സാന്നിധ്യം

സമകാലിക ജീവിത വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തില്‍ ഇക്കുറി വനിതകളുടെ ആധിപത്യം. ഈ വിഭാഗത്തിലെ 78 സിനിമകളില്‍ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തില്‍ കാന്‍, ടൊറോന്റോ തുടങ്ങിയ മേളകളില്‍ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാന്‍സെന്‍ ലൗ ,ആലിസ് ദിയോപ്, താരിഖ് സലെ, ജര്‍മ്മന്‍ സംവിധായിക സെല്‍സന്‍ എര്‍ഗന്‍, മറിയം തുസ്സാനി, ഫിനീഷ്യന്‍ സംവിധായിക അല്ലി ഹാപ്പസാലോ, കാനില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്‌കാരം നേടിയ ലിയോണ സെറെ തുടങ്ങിയ വനിതകളുടെ പുതിയ ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അസുഖബാധിതനായ പിതാവിനെ പരിചരിക്കാന്‍ പ്രയാസപ്പെടുന്ന യുവതിയുടെ ജീവിതമാണ് മിയ ഹാന്‍സെന്‍ ലൗ വിന്റെ വണ്‍ ഫൈന്‍ മോര്‍ണിംഗ് പ്രമേയമാക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി അപൂര്‍വ്വ സൗഹൃദത്തിന്റെ കഥപറയുന്ന സസ്‌കിയ ഡെയ്‌സിങിന്റെ ലോസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട്, പുരുഷാധിപത്യം പ്രമേയമാക്കിയ ഇറാനിയന്‍ കുടുംബചിത്രം ലൈലാസ് ബ്രദേഴ്‌സ്, സ്വവര്‍ഗ്ഗരതിയുടെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടിവന്ന ഇറ്റാലിയന്‍ കവി എല്‍ദോ െ്രെബബാന്റിയുടെ ജീവിതം വരച്ചു കാട്ടുന്ന ലോര്‍ഡ് ഓഫ് ആന്റ്‌സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇന്റര്‍നെറ്റ് പ്രതിഭാസമായ റൂള്‍ 34 നെ അടിസ്ഥാനമാക്കിയുള്ള ബ്രസ്സീലിയന്‍ ചിത്രം റൂള്‍ 34 ഉം ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . ലൊക്കാര്‍ണോ മേളയില്‍ മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂലിയാ മുറാത്താണ്. ലൊക്കാര്‍ണോ മേളയില്‍ മൂന്ന് പുരസ്‌കാരം നേടിയ സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് നൈമിഷികമായ ജീവിത യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതയാണ് ചര്‍ച്ചചെയ്യുന്നത് .വാലെന്റിന മൗറേല്‍ ആണ് ചിത്രത്തിന്റെ സംവിധായിക.

യാഥാസ്ഥിതിക ചുറ്റുപാടുകള്‍ക്കെതിരെ ട്രാന്‍സ് വനിത നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ദൃശ്യാവിഷ്‌കാരമായ മാര്‍സെല്ല ഗോമെസ് ചിത്രം പലോമ , പാം ഡി ഓര്‍ ജേതാവ് റൂബെന്‍ ഓസ്ലന്‍ഡിന്റെ ആക്ഷേപഹാസ്യ ചിത്രം ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ് ,താരിഖ് സലെയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ബോയ് ഫ്രം ഹെവന്‍, ലിംഗസമത്വത്തിന്റെയും തിരിച്ചറിവുകളുടെയും കഥ പറയുന്ന മറിയം തുസാനിയുടെ ബ്ലൂ കഫ്താന്‍ , അറബ് വസന്തത്തിനു ശേഷം ടുണീഷ്യയില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം ഹര്‍ഖ , ജാന്‍ ഗാസ്സ്മാന്‍ ചിത്രം 99 മൂണ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

web desk 3: