X

അനുരാഗ് താക്കൂര്‍ മാപ്പു പറയണം; ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം- സഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബത്തെ അപമാനിച്ച മന്ത്രി അനുരാഗ് താക്കൂറിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കൊറോണ വൈറസ് പ്രതിസന്ധി കാരണം അഭൂതപൂര്‍വമായ മാറ്റങ്ങളോടെ ആരംഭിച്ച അഞ്ചാം ദിവസത്തിലെ ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടക്കത്തില്‍ തന്നെ നിര്‍ത്തിവെച്ചു. പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നെഹ്റു-ഗാന്ധി കുടുംബത്തെ അവഹേളിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

‘ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, എല്ലാ കോടതികളും പിഎം-കെയര്‍സ് ഫണ്ടില്‍ സംഭാവന നല്‍കി. ചെറിയ കുട്ടികള്‍ അവരുടെ കുഞ്ചികള്‍ പൊട്ടിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഫണ്ട് നെഹ്റുവിന്റെ പേരിലുണ്ടെന്നും, നിങ്ങള്‍ (കോണ്‍ഗ്രസിന്)ക്ക് മാത്രമുള്ള ഗാന്ധി കുടുംബത്തിന്റെ ഒരു ട്രസ്റ്റാണിതെന്നുമായിരുന്നു, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. സോണിയ ഗാന്ധി ചെയര്‍മാനായ ട്രെസ്റ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

അനാവശ്യ വിഷയത്തില്‍ നെഹ്‌റുവിനെ കൊണ്ടുവരുന്ന ബിജെപി രീതിക്കെതിരെ ഇതോടെ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്‍) എവിടെ നിന്നാണ് വന്നതെന്നും ” താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.

‘നെഹ്റു എങ്ങനെയാണ് ഈ സംവാദത്തില്‍ വന്നത്? ഞങ്ങള്‍ (പ്രധാനമന്ത്രി) നരേന്ദ്ര മോദിയുടെ പേര് പറഞ്ഞോ? ഏതാണീ ഈ രണ്ട് ബിറ്റ് പയ്യന്‍, ചൗധരി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

ഇതോടെ ലോകസഭ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ 30 മിനുട്ട് നിര്‍ത്തിവെച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

 

chandrika: