X

പുതുപ്പള്ളി ലാസ്റ്റ് ലാപ്പിലേക്ക്; തമ്പടിച്ച് നേതാക്കള്‍

പ്രചാരണത്തിന് അവശേഷിക്കുന്ന അവസാന മൂന്നുദിവസങ്ങള്‍ പുതുപ്പള്ളിയുടെ രാഷ്ട്രീയ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്ന വിലയിരുത്തലില്‍ മുന്നണികള്‍. രാഷ്ട്രീയ ചര്‍ച്ചയില്‍ തുടങ്ങിയ പ്രചാരണം വ്യക്തിഹത്യയിലും സൈബര്‍ ആക്രമണത്തിലും എത്തിനില്‍ക്കുമ്പോഴും ‘ഉമമന്‍ചാണ്ടി’ എന്ന പുതുപ്പള്ളിക്കാരുടെ വികാരത്തെ തന്നെയാണ് സി.പി.എം കൂടുതല്‍ ഭയക്കുന്നത്. വിലക്കയറ്റവും കാര്‍ഷിക പ്രശ്‌നങ്ങളും നികുതി ഭാരം അടക്കമുള്ള ജനദ്രോഹവും ചര്‍ച്ചകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ഒരുപരിധിവരെ ഇടതുപക്ഷത്തിന് വിജയിക്കാനായെങ്കിലും അവസാന ലാപ്പില്‍ സര്‍ക്കാര്‍ വിരുദ്ധതരംഗം മണ്ഡലത്തില്‍ ആഞ്ഞടിക്കുന്നതായാണ് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാകുന്നത്.

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഇടതുനേതാക്കളുടെ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പറയുന്ന വാക്കുകള്‍ ഫലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്ന് സി.പി.എം വിലയിരുത്തുന്നു. എം.എം മണി അടക്കമുള്ള നേതാക്കളോട് അവസാന ദിവസങ്ങളില്‍ സൂക്ഷ്മതയോടെ സംസാരിക്കണമെന്ന് സി.പി.എം നിര്‍ദേശിച്ചതായാണ് സൂചന. ആദ്യം മുതല്‍ തന്നെ പ്രചാരണത്തിലെ ‘അതിവേഗം’ കൊണ്ട് ചാണ്ടി ഉമ്മന്‍ ബഹുദൂരമെത്തിയെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോള്‍ എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്ന് തുടക്കത്തിലുണ്ടായിരുന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ ഉയരാത്തത് ശ്രദ്ധേയമാണ്. ജെയ്ക് സി തോമസ് മണ്ഡലത്തിന്റെ എല്ലാഭാഗത്തും ഓടിയെത്തിയിട്ടുണ്ട്. എന്നാല്‍ ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ടതിലും അച്ചുഉമ്മനെതിരായ സൈബര്‍ അക്രമത്തിലും അദ്ദേഹത്തിന് നീരസമുണ്ട്. പരമാവധി വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തനിക്ക് അനുകൂലമാകില്ലെന്ന് സ്ഥാനാര്‍ത്ഥി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.യു.ഡി.എഫ് ചരിത്രത്തിലെ തന്നെ ഏറ്റവും ചിട്ടയായ പ്രവര്‍ത്തനമാണ് പുതുപ്പള്ളിയില്‍ കാഴ്ചവെക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങള്‍ ചാണ്ടി ഉമ്മന് കൂടുതല്‍ കരുത്തായിട്ടുണ്ട്. യു.ഡി.എഫിന്റെ താരപ്രചാരകരായി എ.കെ ആന്റണിയും ഡോ. ശശി തരൂരും മണ്ഡലത്തിലെത്തുന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ ആവേശകരമാകും. ആന്റണി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ റോഡ്‌ഷോകളും കുടുംബയോഗങ്ങളുമായി തരൂര്‍ കളം നിറയും. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ താന്‍ തയാറാണെന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവന വന്നതോടെ തുടക്കത്തില്‍ വെല്ലുവിളിച്ച സി.പി.എം നേതാക്കള്‍ തടിതപ്പി. അതേസമയം മുഖ്യമന്ത്രിയെ കൂടാതെ ആറു മന്ത്രിമാരും 15 എം.എല്‍.എമാരും നാല് വനിതാ നേതാക്കളും ഇന്നുമുതല്‍ പുതുപ്പള്ളിയിലെത്തും. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദങ്ങളും ചര്‍ച്ചയായിട്ടും അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇനിയും തയാറായിട്ടില്ല. ഈ സാഹചര്യത്തിലും ഇനിയുള്ള ഓരോ മിനുട്ടും ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇതിനിടെ ഒട്ടുംതന്നെ പ്രതീക്ഷയില്ലാത്ത മണ്ഡലമായിട്ടും ബി.ജെ.പിയും പ്രമുഖ നേതാക്കളും രംഗത്തിറക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കന്‍, അനില്‍ ആന്റണി തുടങ്ങി പ്രകാശ് ജാവദേക്കര്‍ വരെയുള്ള നേതാക്കള്‍ മണ്ഡലത്തിലെത്തുന്നുണ്ട്.

നേതാക്കള്‍
പുതുപ്പള്ളിയില്‍

പുതുപ്പള്ളി: ഓണാഘോഷങ്ങള്‍ക്കുശേഷം പുതുപ്പള്ളി പ്രചാരണ തിരക്കിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഇന്ന് മണ്ഡലത്തിലെത്തും. പുതുപ്പള്ളിയില്‍ വൈകിട്ട് നാലിനും അയര്‍ക്കുന്നത്ത് വൈകിട്ട് ആറിനുമാണ് എ കെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍. 2നും മൂന്നിനും പ്രവര്‍ത്തക സമിതിയംഗം ശശി തരൂരും മണ്ഡലത്തിലെത്തും.

2ന് പാമ്പാടിയില്‍ വൈകിട്ട് ആറുമണിക്ക് അദ്ദേഹം പൊതുയോഗത്തില്‍ സംസാരിക്കും. മണര്‍കാട് മുതല്‍ പാമ്പാടി വരെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. 3നും തരൂര്‍ മണ്ഡലത്തിലുണ്ട്. മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം പി അബ്ദുള്‍സമദ് സമദാനി എം പി നാളെയും സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഇന്നും പുതുപ്പള്ളി മണ്ഡലത്തിലെ വിവധ യോഗങ്ങളില്‍ പങ്കെടുത്ത് പ്രസംഗിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നാളെ മീനടം മാളികപ്പടിയില്‍ പ്രസംഗിക്കും. കെ മുരളീധരന്‍ എംപി ഇന്ന് പാമ്പാടി കുറ്റിക്കലിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് പരിപാടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍ ഇന്ന് വൈകിട്ട് അഞ്ചിന് കൂരോപ്പടയില്‍ സംസാരിക്കും.

webdesk11: