X

ഉപരോധത്തിനിടയിലും പക്ഷി വ്യാപാരം മെച്ചപ്പെട്ടുവെന്ന് ഖത്തര്‍

ദോഹ: ഉപരോധത്തിനിടയിലും ഖത്തറിലെ പക്ഷി വ്യാപാരം മെച്ചപ്പെട്ടതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തിന്റെ ആദ്യനാളുകളില്‍ വിപണിയില്‍ നേരിയ തിരിച്ചടി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മികച്ച മുന്നേറ്റമാണ്് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്്.

ഉപരോധത്തിന്റെ തുടക്ക കാലഘട്ടങ്ങളില്‍ ഏതാനും അന്താരാഷ്ട്ര വിപണിയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതാണ് തിരിച്ചടിക്ക് കാരണമായിരുന്നത്. അറബ് പിപണിയില്‍ വളരെ ആവശ്യക്കാരുള്ള പക്ഷികളാണ് പെറ്റ് ബേര്‍ഡ്‌സ്. വിവിധ വര്‍ണങ്ങളിലുള്ള കൂട്ടിലടച്ച കിളികളെ വളര്‍ത്തുന്നത് മേഖലയിലെ പലര്‍ക്കും വലിയ താത്പര്യമാണ്.

പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ കൂട്ടിലടച്ച കിളികള്‍ക്കും ലൗ ബേര്‍ഡുകള്‍ക്കും വലിയ ആവശ്യക്കാരാണ്. കൂടാതെ ഉപരോധത്ത മറികടക്കാന്‍ പുതിയ വിപണികളിലേക്ക് കയറ്റി അയക്കുന്നത് ആരംഭിച്ചതോടെ മികച്ച വ്യാപാരമാണ് നടക്കുന്നതെന്നും നാച്ചര്‍ സൂഖ് ഡയരക്ടറും പക്ഷി കയറ്റുമതിക്കാരനുമായ മഹ്മൂദ് കഹൂറ പറഞ്ഞു.

മേഖല നേരിടുന്ന പ്രധാന വെല്ലുവിളി പക്ഷിപ്പനിയാണ്. പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇക്കാരണത്താല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അനുമതി ലഭിക്കുന്നതിന് നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. വളരെ ശ്രദ്ധയോടെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും പുതിയ കയറ്റുമതി ഇറക്കമതി രാജ്യങ്ങള്‍ നിലവില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മുതല്‍ തങ്ങളുടെ മൊത്തം പക്ഷി വ്യാപാരത്തിന്റെ 20 ശതമാനം ഖത്തറിലാണ് നടക്കുന്നതെന്നും ഈ മുന്നേറ്റം ഏപ്രില്‍ അവസാനം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: