X

റാഫേല്‍ കരാര്‍ അഴിമതി: പുതിയ തെളിവുകള്‍ പുറത്ത്; മോദിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. കരാറിലൂടെ അംബാനിയുടെ കമ്പനിക്ക് ലഭിക്കുക മുപ്പതിനായിരം കോടി രൂപയാണ്. 2015 ഏപ്രിയില്‍ നടന്ന പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് 60000 കോടിയുടെ റാഫേല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം ഫ്രഞ്ച് പോര്‍വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമാണ് വിമാനം നിര്‍മ്മിക്കുക.രാജ്യത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയായിരുന്നു ഈ നീക്കം. എന്നാല്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പത്തുദിവസം മാത്രം മുമ്പ് അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കില്‍ രൂപീകരിച്ച പുതിയ കമ്പനിയാണ് റിലയന്‍സ് ലിമിറ്റഡ് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. വിദേശ കാര്യമന്ത്രാലയ വെബ്‌സെറ്റില്‍ നിന്നാണ് കമ്പനിയുടെ വിശദവിവരങ്ങള്‍ ലഭിച്ചത്. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിനായിരുന്നു (എച്ച്.സി.എല്‍) വിമാനം നിര്‍മിക്കാനുള്ള കരാര്‍. എന്നാല്‍ ഇതു മറികടന്ന് സ്വകാര്യസ്ഥാപനമായ ഒരു പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിനു പിന്നിലെ കാരണം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ കരാര്‍ എന്ന കോണ്‍ഗ്രസിന്റെ വാദം ശക്തിപ്പെടുകയാണ്.

അറുപതിനായിരം കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രാന്‍സുമായി മോദിസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ യുപിഎ ഭരണകാലത്തെ റാഫേല്‍ ഉടമ്പടി പ്രകാരം 126 വിമാനങ്ങളും വിമാനത്തിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയ്ക്കും കൈമാറമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ മാറ്റംവരുത്തിയാണ് പുതിയ കരാര്‍. എച്ച്.സി.എല്ലിനെ ഒഴിവാക്കി യാതൊരു ഉപകരണങ്ങളും നിര്‍മ്മിച്ച് മുന്‍പരിചയമില്ലാത്ത പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കിയ വിവരം പുറത്തുവന്നതോടെ റാഫേല്‍ വിഷയത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാറിനെ കടന്നാക്രമിക്കും.

chandrika: