X

രാഹുല്‍-മോദി കൂടിക്കാഴ്ച്ച; പ്രതിപക്ഷത്ത് ഭിന്നത

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്രതിപക്ഷത്ത് ഭിന്നത ഉടലെടുത്തു. നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു മുന്നേറുന്ന സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി ഒറ്റക്ക് മോദിയെ കണ്ടത് പ്രതിപക്ഷത്ത് തര്‍ക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് മോദിയുടെ ഓഫീസിലെത്തി രാഹുല്‍ മോദിയെ കണ്ടത്. ഉത്തര്‍പ്രദേശിലെ കര്‍ശഷകരുടെ കടം എഴുതിത്തള്ളുന്നത് സംസാരിക്കാനാണ് മോദിയെ കണ്ടതെന്നാണ് രാഹുല്‍ വിശദീകരിക്കുന്നത്.

അതേസമയം, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്‍വാങ്ങി. ബിഎസ്പി അടക്കം പാര്‍ട്ടികളിലെ നേതാക്കള്‍ പരസ്യമായി രാഹുലിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.ഇടതുപക്ഷ പാര്‍ട്ടികളും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, സമാജ്‌വാദി പാര്‍ട്ടിയും ശരത് പവാറിന്റെ എന്‍സിപിയും ഡിഎംകെയും പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് വിട്ടുനിന്നു. സ്വന്തം നിലയില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സോണിയാ ഗാന്ധിയാണ് സംഘത്തെ നിയന്ത്രിച്ചത്. 15പ്രമുഖ പാര്‍ട്ടികളിലെ മിക്ക ആളുകളും മാര്‍ച്ചില്‍ നിന്ന് പിന്‍വാങ്ങിയത് മാര്‍ച്ചിലെ അംഗബലവും നേതാക്കളുടെ അസാന്നിധ്യവും എടുത്തുകാണിച്ചു. നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടുവെന്ന് രാഷ്ട്രപതിയെ കണ്ടശേഷം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഡെ മാധ്യമങ്ങളോട് അറിയിച്ചു.

chandrika: