X

‘റെയില്‍വേ മന്ത്രി രാജി വെക്കണം’: അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 280 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.

സിഗ്‌നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

‘ഇത്തരത്തില്‍ വന്‍ അപകടങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നപ്പോഴെല്ലാം റെയില്‍വേ മന്ത്രിമാര്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും തയാറാകുന്നില്ല’ -എന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍ പറഞ്ഞു.

സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ മൂലം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചെന്നത് അവിശ്വസനീയമായ തരത്തില്‍ ഞെട്ടലുളവാക്കുന്നു. ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയര്‍ത്തുന്നുണ്ട്. മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം – തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.

മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവെക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk14: